ഇന്ത്യ–അഫ്ഗാനിസ്ഥാൻ ടി20 പരമ്പര: മീഡിയ റൈറ്റ്‌സ് പാകിസ്താൻ കമ്പനിക്ക്; മത്സരങ്ങൾ സെപ്റ്റംബർ 13 മുതൽ
ന്യൂഡൽഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയുടെ കൊമേഴ്സ്യൽ, ടെലിവിഷൻ പ്രൊഡക്ഷൻ അവകാശങ്ങൾ പാകിസ്താൻ ആസ്ഥാനമായുള്ള ട്രാൻസ്ഗ്രൂപ്പിന്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് (ACB) പരമ്പരയുടെ ആഗോള മീഡിയ റൈറ്റ്‌സ് സിൻഡിക്കേഷൻ അവകാശം ട്രാൻസ്ഗ്രൂപ്പിന് നൽകിയത്.
പാകിസ്താൻ സൂപ്പർ ലീഗുമായും പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായും സഹകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണ് ട്രാൻസ്ഗ്രൂപ്പ്. ഇന്ത്യ–അഫ്ഗാനിസ്ഥാൻ പരമ്പരയുടെ മീഡിയ, പ്രൊഡക്ഷൻ ചുമതല ട്രാൻസ്ഗ്രൂപ്പിന് ലഭിച്ചതാണ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്.
മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് നടക്കുക. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് പരമ്പരയ്ക്ക് ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്നത്. മത്സരവേദികൾ ഇന്ത്യയിലായിരിക്കും. അഫ്ഗാനിസ്ഥാനിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ സ്ഥിരമായി സംഘടിപ്പിക്കുന്നതിന് പരിമിതികളുള്ളതിനാൽ, ഹോം മത്സരങ്ങൾക്കായി ഇന്ത്യയെയും യുഎഇയെയും വേദികളായി അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ഉപയോഗിച്ചുവരുന്നു.
ഇന്ത്യയിൽ നടക്കുന്ന ഈ പരമ്പരയ്ക്ക് മറ്റൊരു പ്രത്യേകതയുമുണ്ട്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ–അഫ്ഗാനിസ്ഥാൻ ആദ്യ ഉഭയകക്ഷി പരമ്പരയാണിത്. 2026 ജൂണിലായിരുന്നു അഫ്ഗാനിസ്ഥാൻ അവസാനമായി ഇന്ത്യയിൽ പര്യടനം നടത്തിയത്. ഏക ടെസ്റ്റ് മത്സരത്തിന് പിന്നാലെ നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 3–0ന് സ്വന്തമാക്കി.ധർമശാല, ലഖ്നൗ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ഏകദിന മത്സരങ്ങൾ. 2024ലെ ടി20 പരമ്പര ആവേശകരമായിരുന്നു
ഇരുടീമുകളും അവസാനമായി ടി20 പരമ്പരയിൽ ഏറ്റുമുട്ടിയത് 2024 ജനുവരിയിലാണ്. അന്ന് ഇന്ത്യ 3–0ന് പരമ്പര തൂത്തുവാരിയിരുന്നു. ബെംഗളൂരുവിൽ നടന്ന മൂന്നാം ടി20യായിരുന്നു പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം. ഇന്ത്യയും അഫ്ഗാനിസ്ഥാനും 212 റൺസ് വീതം നേടിയതോടെ മത്സരം ടൈയായി. തുടർന്ന് നടന്ന ആദ്യ സൂപ്പർ ഓവറും സമനിലയിൽ അവസാനിച്ചതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീണ്ടു. ഒടുവിൽ രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യ വിജയം സ്വന്തമാക്കി.
സെപ്റ്റംബറിൽ നടക്കുന്ന പുതിയ പരമ്പരയോടെ ഇരു ടീമുകളും വീണ്ടും ടി20 ഫോർമാറ്റിൽ നേർക്കുനേർ എത്തുകയാണ്. ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങൾക്ക് വലിയ പ്രേക്ഷകശ്രദ്ധ ലഭിക്കുമെന്നാണ് പ്രതീക്ഷ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.