നീ വല്ല ബെറ്റും തോറ്റോ?’; ഹാലൻഡിന്റെ പുതിയ ലുക്കിനെ ട്രോളി സ്ലാട്ടന്റെ പ്രതികരണം വൈറൽ
മാഞ്ചസ്റ്റർ: പുതിയ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി ഐക്കോണിക് നീളൻ മുടി വെട്ടി പുതിയ ലുക്കിലെത്തിയ മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാലൻഡ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതിനിടെ, താരത്തെ രസകരമായി ട്രോളി മുൻ സിറ്റി താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ഹാലൻഡിന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ഇരുവരുടെയും രസകരമായ സംഭാഷണം.
ഹാലൻഡിന്റെ പുതിയ ഹെയർസ്റ്റൈൽ കണ്ട ഉടൻ സ്ലാട്ടൻ ചോദിച്ചത് “നീ വല്ല ബെറ്റും തോറ്റോ?” എന്നായിരുന്നു. ഹാലൻഡിന്റെ നീളൻ, പിന്നിലേക്ക് കെട്ടിവെച്ചിരുന്ന സ്വർണനിറമുള്ള മുടി താരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകതകളിലൊന്നായിരുന്നു. എന്നാൽ പുതിയ സീസണിന് മുന്നോടിയായി താരം മുടി വെട്ടി ബസ്‌കട്ട് ലുക്കിലേക്ക് മാറുകയായിരുന്നു.
‘പുതിയ സീസൺ, പുതിയ ഹെയർകട്ട്’ എന്ന കുറിപ്പോടെയാണ് ഹാലൻഡ് പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മുടി വെട്ടുന്നതിന് മുമ്പ് കരിയറിൽ പരീക്ഷിച്ച വിവിധ ഹെയർസ്റ്റൈലുകളുടെ ചിത്രങ്ങളും പുതിയ ലുക്കിനായുള്ള രസകരമായ ആശയങ്ങളും താരം വീഡിയോയിൽ പങ്കുവെച്ചു.
മുടിയുടെ ആദ്യഭാഗം വെട്ടുമ്പോൾ അൽപ്പം പരിഭ്രമം തോന്നിയെങ്കിലും പുതിയ ലുക്ക് കണ്ടതോടെ ഹാലൻഡ് സന്തോഷത്തിലായി. മാഞ്ചസ്റ്റർ സിറ്റി സഹതാരം ജാക്ക് ഗ്രീലിഷിനോടും മുൻ പരിശീലകൻ പെപ് ഗ്വാർഡിയോളയോടും വീഡിയോ കോളിലൂടെ പുതിയ ലുക്കിനെക്കുറിച്ച് അഭിപ്രായം ചോദിച്ചു. ഇരുവരും ഹെയർസ്റ്റൈൽ ഇഷ്ടപ്പെട്ടതായി അറിയിച്ചു. ഓയാസിസ് ഗായകൻ നോയൽ ഗല്ലഗറും ഹാലൻഡിന്റെ പുതിയ രൂപത്തെ അഭിനന്ദിച്ചു.
എന്നാൽ സ്ലാട്ടന്റെ പ്രതികരണം ഇതിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു. മുടി ഒരിക്കലും വെട്ടരുതെന്ന് സ്ലാട്ടൻ നേരത്തെ തന്നോട് പറഞ്ഞിരുന്നതായി ഹാലൻഡ് വീഡിയോയിൽ ഓർമിപ്പിച്ചു. “നിന്റെ ശക്തി മുടിയിലാണ്” എന്നായിരുന്നു സ്ലാട്ടന്റെ ഉപദേശം. എന്നാൽ ആ ഉപദേശം അവഗണിച്ച് ഹാലൻഡ് മുടി വെട്ടിയതോടെ സ്ലാട്ടൻ വിട്ടുകൊടുത്തില്ല. “നീ എന്താണ് ചെയ്തത്? വല്ല ബെറ്റും തോറ്റോ? എന്നെ ബ്ലോക്ക് ചെയ്യൂ, എന്റെ നമ്പർ ഡിലീറ്റ് ചെയ്യൂ!” എന്നായിരുന്നു താരത്തിന്റെ തമാശ നിറഞ്ഞ പ്രതികരണം.
ഹാലൻഡിന്റെ പുതിയ ലുക്കിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഇതിനോടകം നിരവധി മീമുകളും ട്രോളുകളും നിറഞ്ഞുകഴിഞ്ഞു. പുതിയ ഹെയർസ്റ്റൈലിനൊപ്പം പുതിയ സീസണിലും ഗോൾവേട്ട തുടരാൻ ഹാലൻഡിന് കഴിയുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.