ശിവസൂര്യയുടെ തിരോധാനം: 20 ദിവസം പിന്നിട്ടിട്ടും സൂചനയില്ല; കേരളത്തിൽ തന്നെയെന്ന് പൊലീസിന്റെ നിഗമനം
കണ്ണൂർ: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയും ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയുമായ ശിവസൂര്യയുടെ തിരോധാനത്തിൽ 20 ദിവസം പിന്നിട്ടിട്ടും പൊലീസിന് ഒരു സൂചനയും ലഭിച്ചില്ല. ശിവസൂര്യ കേരളത്തിൽ തന്നെയുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
തലശേരി എഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്തും വ്യാപകമായി തെരച്ചിൽ നടത്തുന്നത്. കഴിഞ്ഞ ദിവസം സംഘം ഉത്തർപ്രദേശിലെ വാരാണസിയിലെത്തി പരിശോധന നടത്തിയിരുന്നു. യുപി പൊലീസിന്റെ സഹായത്തോടെ വാരാണസിയിലെ അൻപതിലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും ശിവസൂര്യയെക്കുറിച്ച് നിർണായകമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
ശിവസൂര്യയുടെ ചിത്രം ഉപയോഗിച്ച് വാരാണസിയിലെ കടകൾ, ബസ് സ്റ്റോപ്പുകൾ തുടങ്ങിയ കേന്ദ്രങ്ങളിലും അന്വേഷണം നടത്തി. പ്രദേശത്തെ മലയാളി സംഘടനകളുടെ സഹായവും പൊലീസ് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശിവസൂര്യ വാരാണസിയിൽ എത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
എങ്കിലും അന്വേഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ട് ദിവസം കൂടി വാരാണസിയിൽ തുടരാനും വിവിധ മേഖലകളിൽ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിവിധ സാധ്യതകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ കാണാതായത്. വീട്ടിൽ കത്തെഴുതി വെച്ച ശേഷമാണ് വിദ്യാർഥി നാടുവിട്ടത്. ഇതിന് പിന്നാലെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.