തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം: സർക്കാർ രൂപീകരിക്കാൻ ഡിഎംകെ-എഐഎഡിഎംകെ 'സഖ്യം'? കൂട്ടരാജി ഭീഷണിയുമായി വിജയ്
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകം (TVK) സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. എന്നാൽ, കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കൂടി തികയ്ക്കാനില്ലാത്തതിനാൽ ഗവർണർ ആർ.വി. അർലേക്കർ വിജയിയുടെ അവകാശവാദം തള്ളി. 118 എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന ഗവർണറുടെ കർശന നിലപാട് വിജയിക്ക് തിരിച്ചടിയായി. ഭൂരിപക്ഷം തെളിയിക്കാൻ ഇടതുപക്ഷവുമായും മറ്റ് ചെറുകക്ഷികളുമായും ടിവികെ ചർച്ചകൾ നടത്തിവരികയാണ്. ഇതിനിടെ ഗവർണറുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനും പാർട്ടി ഒരുങ്ങുന്നുണ്ട്.
ജനവിധി അട്ടിമറിച്ച് ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നതായി ടിവികെ വൃത്തങ്ങൾ ആരോപിക്കുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ മാറ്റിനിർത്തി ദ്രാവിഡ പാർട്ടികൾ ഒത്തുകളിക്കുകയാണെന്നാണ് വിജയിയുടെ പാർട്ടിയുടെ സംശയം. ഡിഎംകെ പിന്തുണയോടെ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാകാനുള്ള സാധ്യതകൾ തെളിയുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, ഇത്തരത്തിൽ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ ടിവികെയുടെ മുഴുവൻ എംഎൽഎമാരും രാജിവയ്ക്കുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി.
വിജയ് അധികാരത്തിൽ വരുന്നത് തടയാൻ ഡിഎംകെ തങ്ങളുടെ നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. വിജയ് അധികാരത്തിലെത്തിയാൽ എം.ജി. രാമചന്ദ്രനെപ്പോലെ അജയ്യനായി മാറുമെന്ന ഭയം ദ്രാവിഡ പാർട്ടികൾക്കുണ്ട്. ഈ സാഹചര്യത്തിൽ, മെയ് 10 വരെ എല്ലാ എംഎൽഎമാരോടും ചെന്നൈയിൽ തുടരാൻ ഡിഎംകെ നേതൃത്വം നിർദ്ദേശിച്ചു. എം.കെ. സ്റ്റാലിനെ അടിയന്തര തീരുമാനങ്ങൾ എടുക്കാൻ പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. വർഗീയ ശക്തികളെ അകറ്റി നിർത്താനും ഭരണസ്ഥിരത ഉറപ്പാക്കാനുമാണ് തങ്ങളുടെ ശ്രമമെന്നാണ് ഡിഎംകെയുടെ ഔദ്യോഗിക വിശദീകരണം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.