തമിഴ്നാട് നിയമസഭയിൽ ഭരണപക്ഷം–പ്രതിപക്ഷം ഏറ്റുമുട്ടൽ; ‘ഓടിപ്പോകുന്നത് ആരെന്ന് തിങ്കളാഴ്ച കാണാം’ വിജയ്–ഉദയനിധി വാക്പോര്
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ക്രമസമാധാന നിലയെച്ചൊല്ലി ഭരണപക്ഷമായ ടി.വി.കെയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ രൂക്ഷമായ വാക്പോര്. മുൻ ഡി.എം.കെ സർക്കാരിന്റെ കാലത്തെ മയക്കുമരുന്ന് വ്യാപനം സംബന്ധിച്ച് ടി.വി.കെ ഉന്നയിക്കുന്ന വിമർശനങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയതോടെയാണ് സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
മുൻ സർക്കാരിന്റെ നടപടികൾ പര്യാപ്തമായിരുന്നില്ലെങ്കിൽ, അന്നത്തെ ഡി.എം.കെ ഭരണകാലത്ത് ബന്ധപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിലവിലെ ടി.വി.കെ സർക്കാർ എന്തുകൊണ്ട് സ്ഥാനക്കയറ്റം നൽകിയെന്ന് ഉദയനിധി ചോദിച്ചു.
സംസ്ഥാനത്ത് പോക്‌സോ കേസുകളും കുറ്റകൃത്യങ്ങളും വർധിക്കുന്നതായും ഉദയനിധി ആരോപിച്ചു. ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കാൻ മുൻ സർക്കാർ പ്രത്യേക സമിതികളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജറുകളും രൂപീകരിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറീന ബീച്ചിലെ നീറ്റ് വിരുദ്ധ സമരങ്ങൾ ഉൾപ്പെടെയുള്ള ജനാധിപത്യ പ്രതിഷേധങ്ങളെയും വിദ്യാർഥി പ്രസ്ഥാനങ്ങളെയും സർക്കാർ അടിച്ചമർത്തുകയാണെന്നും രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും ഉദയനിധി ആരോപിച്ചു.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് വരുന്ന തിങ്കളാഴ്ച സഭയിൽ വിശദമായ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി വിജയ് സ്പീക്കറെ അറിയിച്ചു. താൻ സഭയിൽ ഇല്ലാത്ത സമയത്താണ് ചോദ്യങ്ങൾ ഉന്നയിക്കുന്നതെങ്കിലും ആരൊക്കെയാണ് ചോദ്യങ്ങൾ ചോദിച്ചതെന്ന വിവരങ്ങൾ തനിക്ക് ലഭിക്കുമെന്നും അതിനെല്ലാം വ്യക്തമായ മറുപടി നൽകുമെന്നും വിജയ് പറഞ്ഞു.
തിങ്കളാഴ്ച മറുപടി പറയാമെന്ന് പറഞ്ഞ മുഖ്യമന്ത്രി സഭയിൽനിന്ന് പുറത്തേക്ക് പോയതിനെ ഉദയനിധി പരിഹസിച്ചു. പ്രതിപക്ഷ അംഗങ്ങളോട് സഭയിൽനിന്ന് ഓടിപ്പോകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് മറുപടി പറയാതെ സഭയിൽനിന്ന് പോയതെന്നായിരുന്നു ഉദയനിധിയുടെ തിരിച്ചടി.അതേസമയം, മദ്രാസ് ഹൈക്കോടതിയിലെ പ്രധാന ഭാഷയായി തമിഴിനെ അംഗീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി.
പ്രമേയം ഏതെങ്കിലും ഭാഷയ്ക്ക് എതിരല്ലെന്നും ഇന്ത്യയുടെ ഫെഡറൽ സംവിധാനവും ബഹുഭാഷാ സ്വഭാവവും ഉയർത്തിപ്പിടിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് അവരുടെ ഔദ്യോഗിക ഭാഷകൾ ഉപയോഗിക്കാൻ ഭരണഘടന നിയമപരമായ സൗകര്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.മദ്രാസ് ഹൈക്കോടതിയുടെ പേര് തമിഴ്നാട് ഹൈക്കോടതി എന്നാക്കി മാറ്റണമെന്ന ആവശ്യവും സഭയിൽ ഉയർന്നു. സി.വി. ഷൺമുഖമാണ് ആവശ്യം ഉന്നയിച്ചത്. ഡി.എം.കെയുടെ ഇ.വി. വേലുവും സമാന ആവശ്യം മുന്നോട്ടുവച്ചു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.