കർഷകർക്കും അധ്യാപകർക്കുമെതിരായ കേസുകൾ പിൻവലിക്കും; നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ചെന്നൈ: മുൻ ഡി.എം.കെ ഭരണകാലത്ത് സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനാധിപത്യപരമായി പ്രതിഷേധിച്ചവരോട് സ്റ്റാലിൻ സർക്കാർ മനുഷ്യത്വവിരുദ്ധമായാണ് പെരുമാറിയതെന്നും മുഖ്യമന്ത്രി നിയമസഭയിൽ ആരോപിച്ചു.
2021 മുതൽ 2026 വരെയുള്ള കാലയളവിൽ കർഷകർക്കും അധ്യാപകർക്കുമെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കേസുകൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ നിരവധി പേർ കടുത്ത പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
“ഈ സർക്കാർ കർഷകർക്കും അധ്യാപകർക്കും അവരുടെ ന്യായമായ ആവശ്യങ്ങൾക്കും ഒപ്പം ഉറച്ചുനിൽക്കും,” വിജയ് വ്യക്തമാക്കി. കേസുകൾ പിൻവലിക്കാനുള്ള തീരുമാനം ജനങ്ങളുടെ അവകാശങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സാധാരണക്കാരും ഭരണകൂടവും തമ്മിലുള്ള വിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ നട്ടെല്ലായ കർഷകരെ പരന്തൂർ വിമാനത്താവള പദ്ധതിക്കെതിരായ പ്രതിഷേധം ഉൾപ്പെടെയുള്ള സമരങ്ങളുടെ പേരിൽ കേസിൽ കുടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ജനാധിപത്യപരമായി പ്രതിഷേധിച്ച അധ്യാപകർക്കെതിരെയും സമാനമായ രീതിയിൽ കേസെടുത്തിരുന്നു. ഈ കേസുകളിൽ പലതും ഇപ്പോഴും തീർപ്പാകാതെ കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കർഷകരുടെയും അധ്യാപകരുടെയും ന്യായമായ ആവശ്യങ്ങൾക്കൊപ്പം സർക്കാർ നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നീറ്റ് പരീക്ഷയ്ക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകളും പിൻവലിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനെതിരെ പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും പി.കെ.എം സർക്കാരിനോട് അഭ്യർഥിച്ചു. ഇത്തരം ആവശ്യങ്ങൾ പരിശോധിക്കുമെന്ന് നിയമമന്ത്രി നിർമൽ കുമാർ നിയമസഭയിൽ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.