Logo
Wed, Sep 02, 2026 • 11:27 PM
LIVE TV
Watch

No business videos available

No Middle East videos available

‘പ്രളയക്കെടുതിക്ക് കാരണം ഞങ്ങളല്ല’; ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 02, 2026
1 min read
SHARE:
SAVE: Login to save

‘പ്രളയക്കെടുതിക്ക് കാരണം ഞങ്ങളല്ല’; ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ


കാഠ്മണ്ഡു: രാജ്യത്തുണ്ടായ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളോട് കാലാവസ്ഥാ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിൽ വലിയ പങ്കുവഹിക്കുന്ന രാജ്യങ്ങളെന്ന നിലയിലാണ് നേപ്പാൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

ടിബറ്റ്–നേപ്പാൾ അതിർത്തി മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലുണ്ടായ വൻ ഹിമപാതത്തിനും ഹിമാനികളുടെ തകർച്ചയ്ക്കും പിന്നാലെയാണ് ഭോട്ടെകോശി നദിയിൽ അതിശക്തമായ പ്രളയമുണ്ടായത്. തണുത്തുറഞ്ഞ വെള്ളത്തിനൊപ്പം പാറകളും അവശിഷ്ടങ്ങളും കുത്തിയൊലിച്ചതോടെ നിരവധി ജനവാസമേഖലകൾ പ്രളയത്തിൽ തകർന്നു. ദുരന്തത്തിൽ ഇതുവരെ 1,100ലേറെ മൃതദേഹങ്ങൾ വീണ്ടെടുത്തതായാണ് വിവരം. 4,500ഓളം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. മൂന്ന് ജില്ലകളിലായി നിരവധി ഗ്രാമങ്ങളും പ്രളയത്തിൽ ഒഴുകിപ്പോയി.

പ്രളയത്തിന് ശേഷമുള്ള സഹായങ്ങളെ കാരുണ്യപ്രവർത്തനമായി കാണേണ്ടതില്ലെന്നും വികസിത രാജ്യങ്ങളുടെ ‘ധാർമികവും നിയമപരവുമായ ബാധ്യത’യായി കണക്കാക്കണമെന്നും നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ പറഞ്ഞു. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിൽ നേപ്പാളിന്റെ പങ്ക് വളരെ കുറവാണെങ്കിലും ആഗോളതാപനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ രാജ്യം നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഞങ്ങൾ സൃഷ്ടിക്കാത്ത ഒരു ആഗോള പ്രതിസന്ധിയുടെ ഏറ്റവും വലിയ വിലയാണ് ഞങ്ങൾ നൽകുന്നത്. ഹിമാനികൾ അതിവേഗം ഉരുകുന്നതും ഹിമാലയൻ മേഖലകളിലെ പ്രളയങ്ങളും ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളാണ്,” അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ ദുരന്തങ്ങൾക്കുള്ള സഹായം ‘സാമ്പത്തിക സഹായം’ എന്ന നയതന്ത്ര സമീപനത്തിൽനിന്ന് ‘നീതിയും നഷ്ടപരിഹാരവും’ എന്ന സമീപനത്തിലേക്ക് മാറ്റണമെന്നാണ് നേപ്പാളിന്റെ നിലപാടെന്നും ശിശിർ ഖനാൽ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ഹരിതഗൃഹ വാതക പുറന്തള്ളൽ രാജ്യങ്ങളായ ചൈന, അമേരിക്ക, ഇന്ത്യ എന്നിവയ്ക്ക് നേപ്പാൾ പോലുള്ള കാലാവസ്ഥാ ദുർബല രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ ചരിത്രപരമായ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹിമാലയൻ ഹിമാനികൾ ഇല്ലാതാകുന്നത് ദക്ഷിണേഷ്യയിലെ ഗംഗ, ത്രിശൂലി തുടങ്ങിയ നദികളെ ആശ്രയിക്കുന്ന 200 കോടിയിലേറെ ജനങ്ങളുടെ ജലസുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് ദക്ഷിണേഷ്യൻ സംസ്കാരത്തിന്റെ നിലനിൽപ്പിനെപ്പോലും ബാധിക്കാവുന്ന വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേപ്പാൾ ധനകാര്യ മന്ത്രാലയം ഔദ്യോഗിക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബന്ധപ്പെട്ട രാജ്യങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. ദുരന്തത്തിന്റെ അടിയന്തര പ്രത്യാഘാതങ്ങൾ നേരിടുന്നതിനായി രാജ്യാന്തര കാലാവസ്ഥാ ഫണ്ടിനും നേപ്പാൾ അപേക്ഷ നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ നേരിടുന്നതിനായി രൂപീകരിച്ച ഫണ്ടാണിത്.

ദുരന്തത്തിന്റെ ആഘാതം നേപ്പാളിന്റെ സ്വന്തം അതിജീവനശേഷിക്കും അപ്പുറമാണെന്നും അടിയന്തരവും ദീർഘകാലവുമായ പിന്തുണ ആവശ്യമാണെന്നും ധനകാര്യ മന്ത്രാലയം അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.




Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10