Logo
Fri, Sep 04, 2026 • 12:11 AM
LIVE TV
Watch

No business videos available

No Middle East videos available

ചെന്നൈയുടെ മുഖം മാറും; 1,200 കോടിയുടെ പുതിയ സെക്രട്ടേറിയറ്റും ഒളിമ്പിക് സിറ്റിയും പ്രഖ്യാപിച്ച് വിജയ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 03, 2026
1 min read
SHARE:
SAVE: Login to save

ചെന്നൈയുടെ മുഖം മാറും; 1,200 കോടിയുടെ പുതിയ സെക്രട്ടേറിയറ്റും ഒളിമ്പിക് സിറ്റിയും പ്രഖ്യാപിച്ച് വിജയ്


ചെന്നൈ: ചെന്നൈ നഗരത്തിന്റെ വികസനത്തിന് വേഗം കൂട്ടുന്ന വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം, ലോകോത്തര നിലവാരത്തിലുള്ള ഒളിമ്പിക് സിറ്റി, ഫോർമുല വൺ ഉൾപ്പെടെയുള്ള മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്ന മോട്ടോർ സ്പോർട്സ് സിറ്റി എന്നിവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

20 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 1,200 കോടി രൂപ ചെലവഴിച്ചാണ് പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം നിർമിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. അടുത്ത 100 വർഷത്തെ ഭരണപരമായ ആവശ്യങ്ങൾ മുന്നിൽക്കണ്ട് അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും കെട്ടിടം രൂപകൽപ്പന ചെയ്യുക.

വിപുലമായ പാർക്കിങ് സൗകര്യം, കോൺഫറൻസ് ഹാളുകൾ, പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങൾ, സർക്കാർ ജീവനക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയും പുതിയ സമുച്ചയത്തിലുണ്ടാകും. എന്നാൽ പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം ചെന്നൈയിൽ എവിടെയാണ് നിർമിക്കുകയെന്ന കാര്യത്തിൽ സർക്കാർ വ്യക്തത നൽകിയിട്ടില്ല.

നിലവിൽ ചെന്നൈയിലെ സെന്റ് ജോർജ് കോട്ടയിലാണ് തമിഴ്നാട് നിയമസഭയും സെക്രട്ടേറിയറ്റും പ്രവർത്തിക്കുന്നത്. 107 ഏക്കർ വിസ്തൃതിയുള്ള കോട്ടയിലെ നാല് ഏക്കർ മാത്രമാണ് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ളത്. ശേഷിക്കുന്ന സ്ഥലം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും നിയന്ത്രണത്തിലാണ്. സ്ഥലപരിമിതി കാരണം ഇവിടെ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ സമുച്ചയത്തിനുള്ള പ്രഖ്യാപനം.

ചെന്നൈയിൽ ലോകനിലവാരത്തിലുള്ള ഒളിമ്പിക് സിറ്റി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തമിഴ്നാട് കായികവികസന അതോറിറ്റിയുടെ കീഴിലായിരിക്കും പദ്ധതി നടപ്പാക്കുക.കായികതാരങ്ങൾക്കായി അത്യാധുനിക പരിശീലന സൗകര്യങ്ങൾ, സ്പോർട്സ് സയൻസ്, സ്പോർട്സ് മെഡിസിൻ കേന്ദ്രങ്ങൾ എന്നിവയ്ക്കൊപ്പം താരങ്ങൾക്കും പരിശീലകർക്കുമുള്ള താമസ സൗകര്യങ്ങളും ഒളിമ്പിക് സിറ്റിയിൽ ഒരുക്കും. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള രാജ്യാന്തര മത്സരങ്ങളിൽ തമിഴ്നാട്ടിൽനിന്നുള്ള താരങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന തരത്തിലാണ് പരിശീലന കേന്ദ്രങ്ങൾ രൂപകൽപ്പന ചെയ്യുക.

ഫോർമുല വൺ റേസിങ് ഉൾപ്പെടെയുള്ള രാജ്യാന്തര മോട്ടോർ സ്പോർട്സ് മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്ന മോട്ടോർ സ്പോർട്സ് സിറ്റിയും ചെന്നൈയിൽ സ്ഥാപിക്കുമെന്ന് സർക്കാർ അറിയിച്ചു.വിവിധ മോട്ടോർ സ്പോർട്സ് മത്സരങ്ങൾക്കായി ആധുനിക റേസിങ് ട്രാക്കുകളും അനുബന്ധ സൗകര്യങ്ങളും ഇവിടെ ഒരുക്കും. പദ്ധതി യാഥാർഥ്യമായാൽ ഫോർമുല വൺ ഉൾപ്പെടെയുള്ള രാജ്യാന്തര മത്സരങ്ങൾക്ക് ചെന്നൈ വേദിയാകാനുള്ള സാധ്യതയും ഇതോടെ വർധിക്കും.ഭരണസംവിധാനത്തിലും കായിക മേഖലയിലും രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ചെന്നൈയുടെ വികസനത്തിന് പുതിയ ദിശ നൽകുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.



Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10