‘രോഹിത് മികച്ച ഫോമിൽ’; അഭ്യൂഹങ്ങൾ പൂർണമായും തള്ളി ബിസിസിഐ
മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഏകദിന ക്രിക്കറ്റ് ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ. രോഹിത് നിലവിൽ മികച്ച ഫോമിലാണെന്നും ഏകദിന ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തിന് യാതൊരു ഭീഷണിയുമില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. രോഹിത്തിന്റെ ഭാവിയെക്കുറിച്ച് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് വ്യാഴാഴ്ച നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് സൈകിയയുടെ പ്രതികരണം. ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ്, സെക്രട്ടറി ദേവജിത് സൈകിയ, ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ഏകദിന ടീം നായകൻ ശുഭ്മൻ ഗിൽ, ടി20 ടീം നായകൻ ശ്രേയസ് അയ്യർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എന്നാൽ ഒക്ടോബറിൽ കാലാവധി അവസാനിക്കാനിരിക്കുന്ന ചീഫ് സെലക്ടർ അജിത് അഗാർക്കർ യോഗത്തിൽ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി.
രോഹിത്തിനെ ഏകദിന ടീമിൽനിന്ന് ഒഴിവാക്കിയേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ബിസിസിഐയുടെ വിശദീകരണം.“രോഹിത് മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് അനാവശ്യ അഭ്യൂഹങ്ങൾ സൃഷ്ടിക്കേണ്ട കാര്യമില്ല,” എന്നായിരുന്നു ദേവജിത് സൈകിയയുടെ പ്രതികരണം. ഇതോടെ ഏകദിന ക്രിക്കറ്റിൽ രോഹിത്തിന്റെ സ്ഥാനം സംബന്ധിച്ച് ഉയർന്നിരുന്ന അഭ്യൂഹങ്ങൾക്ക് ബിസിസിഐയുടെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടി ലഭിച്ചിരിക്കുകയാണ്.
ഇന്ത്യൻ താരങ്ങൾ നേരിടുന്ന പരിക്കുകളും അമിത ജോലിഭാരവും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. താരങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും മത്സരക്രമങ്ങൾ പുനഃപരിശോധിക്കുമെന്നും ബിസിസിഐ അറിയിച്ചു.രണ്ടുമാസത്തോളം നീളുന്ന ഐപിഎല്ലിന് പിന്നാലെ താരങ്ങൾ പലപ്പോഴും നേരിട്ട് രാജ്യാന്തര മത്സരങ്ങളിലേക്ക് കടക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനായി പ്രഖ്യാപിച്ച 15 അംഗ ഏകദിന ടീമിലെ മൂന്നോ നാലോ പ്രധാന താരങ്ങൾക്ക് ഒരേസമയം പരിക്കേറ്റത് ഇതിന്റെ ഉദാഹരണമായി യോഗത്തിൽ വിലയിരുത്തി.
ഇത്തരം സാഹചര്യങ്ങൾ ഭാവിയിൽ ഒഴിവാക്കുന്നതിനായി ക്യാപ്റ്റന്മാരുമായും പരിശീലകനുമായും ചർച്ച ചെയ്ത് പുതിയ മാർഗനിർദേശങ്ങൾ തയ്യാറാക്കുമെന്ന് ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.