'ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം; വിദ്യാർത്ഥികളെ ലാത്തികൊണ്ട് നേരിടുന്ന സർക്കാർ ഭയത്തിലാണ്': - രാഹുൽ ഗാന്ധി
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണം ശക്തമാക്കി കോൺഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. രാജ്യത്തെ ഉലച്ച ഈ പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കാനോ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയും പേപ്പർ ചോർച്ച തടയുന്നതിനായി ശക്തമായ ഒരു സംവിധാനം രാജ്യത്ത് നിലവിൽ വരികയും ചെയ്യുന്നത് വരെ കോൺഗ്രസ് സമരം തുടരുമെന്ന് എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഹിന്ദിയിലുള്ള കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തെയും ഇന്ത്യയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ പരിഹസിച്ചു. "മോദിജി ഇറ്റലിയിൽ മിഠായികൾ വിതരണം ചെയ്ത് (ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കൊപ്പം) റീൽസുകൾ നിർമ്മ തിരക്കിലായിരുന്നപ്പോൾ, പേപ്പർ ചോർച്ചയിൽ വലഞ്ഞ ഇന്ത്യയിലെ യുവാക്കൾ നീതി ആവശ്യപ്പെട്ട് തെരുവിലായിരുന്നു," രാഹുൽ കുറിച്ചു. നീറ്റ് പേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർത്തതായും ഈ വിവാദങ്ങൾക്കിടയിൽ ചില വിദ്യാർത്ഥികൾക്ക് ജീവൻ പോലും നഷ്ടപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. ഇത്രയൊക്കെ സംഭവിച്ചിട്ടും മോദിജി ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്നും ധർമേന്ദ്ര പ്രധാനെ മാറ്റിയില്ലെന്നും ഒരു വാക്ക് പോലും ഉരിയാടിയില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കടുത്ത അടിച്ചമർത്തലാണ് നടത്തുന്നതെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (NSUI), കോൺഗ്രസ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രകടനങ്ങൾക്ക് നേരെ ബിജെപി സർക്കാരുകൾ "ലാത്തിമഴ" പെയ്യിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ലാത്തികൊണ്ട് മറുപടി നൽകുന്ന ഒരു സർക്കാർ ജനാധിപത്യപരമായ ഉത്തരവാദിത്തത്തിലല്ല, മറിച്ച് ഭയത്തിലാണ് മുന്നോട്ട് പോകുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ഭയപ്പെടുത്താൻ നോക്കിയാലും തങ്ങൾ ഭയപ്പെടില്ലെന്നും ധർമേന്ദ്ര പ്രധാൻ രാജിവെച്ച് രാജ്യത്ത് സുരക്ഷിതമായ ഒരു പരീക്ഷാ സംവിധാനം വരുന്നത് വരെ പോരാട്ടം നിറുത്തില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പരാജയപ്പെട്ട ഒരു സർക്കാർ കാരണം ഭാവി തകർന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ജയ്പൂരിലെ ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും എൻഎസ്യുഐ പ്രവർത്തകർക്കും നേരെ വാട്ടർ കാനൻ ഉപയോഗിക്കുന്നതിന്റെ വീഡിയോ അടങ്ങിയ രാജസ്ഥാൻ കോൺഗ്രസിന്റെ പോസ്റ്റും രാഹുൽ ഗാന്ധി ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോൺഗ്രസ് ജയ്പൂരിൽ ഈ പ്രതിഷേധം സംഘടിപ്പിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.