ടുണീഷ്യയെ തകര്‍ത്ത് ഡച്ച് പട; ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതര്‍ലന്‍ഡ്സ് നോക്കൗട്ടിൽ
കാന്‍സാസ് സിറ്റി: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എഫിലെ അവസാന പോരാട്ടത്തില്‍ ടുണീഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് നെതര്‍ലന്‍ഡ്സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. രണ്ടു വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് 'ഓറഞ്ച് പട' നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയത്. അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ടുണീഷ്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
കളി തുടങ്ങിയ നിമിഷം മുതല്‍ കടുത്ത ആക്രമണ ഫുട്‌ബോളാണ് നെതര്‍ലന്‍ഡ്സ് പുറത്തെടുത്തത്. തുടക്കം മുതല്‍ ടുണീഷ്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഡച്ച് തന്ത്രം വേഗത്തില്‍ ഫലം കണ്ടു. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ നെതര്‍ലന്‍ഡ്സിന് ലീഡ് ലഭിച്ചു. ഡച്ച് പടയുടെ മാരകമായ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെ ടുണീഷ്യന്‍ ക്യാപ്റ്റന്‍ ഏലീയാസ് സ്ഖീരിയുടെ കാല്‍പ്പാദത്തില്‍ തട്ടി പന്ത് സ്വന്തം വലയിലേക്ക് കയറുകയായിരുന്നു.
ഈ ആദ്യ ഞെട്ടലില്‍ നിന്ന് ടുണീഷ്യ മുക്തരാകും മുന്‍പ് തന്നെ നെതര്‍ലന്‍ഡ്സ് രണ്ടാം ഗോളും നേടി. ഏഴാം മിനിറ്റില്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡെക് നല്‍കിയ കൃത്യമായ ഹെഡ്ഡര്‍ പാസ് സ്വീകരിച്ച് ബോക്സിന്റെ മധ്യഭാഗത്ത് നിന്നും ബ്രയാന്‍ ബ്രോബി ഉതിര്‍ത്ത കിടിലന്‍ ഷോട്ട് ടുണീഷ്യന്‍ ഗോള്‍വല തുളച്ചു. രണ്ടാം പകുതിയില്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരാന്‍ ഉറച്ചാണ് ടുണീഷ്യന്‍ പട സര്‍വ്വശക്തിയുമെടുത്ത് പോരാടിയത്. അതിന്റെ ഫലമായി 54-ാം മിനിറ്റില്‍ അവര്‍ ഒരു ഗോള്‍ മടക്കുകയും ചെയ്തു. ഹാനിബാള്‍ മെജ്ബ്രി എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നും മികച്ചൊരു ഹെഡ്ഡറിലൂടെ ഹസിം മസ്തൂരിയാണ് ടുണീഷ്യക്ക് ആശ്വാസം നല്‍കിയത്.
എന്നാല്‍ ടുണീഷ്യയുടെ ഈ ആഹ്ലാദത്തിന് എട്ട് മിനിറ്റുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 62-ാം മിനിറ്റില്‍ യാന്‍ പോള്‍ വാന്‍ ഹെക്കെയുടെ വക നെതര്‍ലന്‍ഡ്സിന്റെ മൂന്നാം ഗോള്‍ പിറന്നു. ടിയാനി റെയ്ന്‍ഡേഴ്സ് നല്‍കിയ മനോഹരമായ ക്രോസില്‍ നിന്നും തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വാന്‍ ഹെക്കെ ലക്ഷ്യം കണ്ടതോടെ നെതര്‍ലന്‍ഡ്സ് തങ്ങളുടെ വിജയം പൂര്‍ണ്ണമായി ഉറപ്പിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.