'മോദി സര്‍ക്കാര്‍ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ മുങ്ങിത്താണു'; ധര്‍മേന്ദ്ര പ്രധാന്റെ 'ഭീകരവാദി' പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പിലൂടെയായിരുന്നു രാഹുലിന്റെ ശക്തമായ പ്രതികരണം. സ്വന്തം അവകാശങ്ങൾക്കും, നീതിപൂർവ്വമായ പരീക്ഷാ നടത്തിപ്പിനും, സുരക്ഷിതമായ ഭാവിക്കും വേണ്ടി ശബ്ദമുയർത്തുന്ന വിദ്യാർത്ഥികളെ വിദ്യാഭ്യാസമന്ത്രി ‘ഭീകരവാദികൾ’ എന്ന് വിളിക്കുന്ന നിലയിലേക്ക് മോദി സർക്കാർ അധഃപതിച്ചെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അധികാരത്തിന്റെ ധാർഷ്ട്യത്തിലാണ് കേന്ദ്ര സർക്കാർ ഇപ്പോൾ മുങ്ങിത്താണിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അനവധി ചോദ്യപേപ്പർ ചോർച്ചകൾക്ക് കാരണക്കാരനാവുകയും, കടുത്ത മാനസിക വിഷമം മൂലം 20 കുട്ടികളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്ത ആളാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ദശലക്ഷക്കണക്കിന് യുവാക്കളുടെ ഭാവിയാണ് ഇത്തരത്തിൽ ഇരുളിലേക്ക് തള്ളിയിട്ടത്. ഈ ദുരവസ്ഥയ്ക്ക് കാരണക്കാരനായ വ്യക്തി തന്നെ ഇപ്പോൾ ദുരിതം അനുഭവിക്കുന്ന കുട്ടികളെയും തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെയും ഭീകരവാദികളെന്ന് വിളിച്ച് ആക്ഷേപിക്കുകയാണെന്ന് പ്രധാന്റെ പേരെടുത്ത് പറയാതെ രാഹുൽ ഉന്നമിട്ടു.
സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ ഒന്നടങ്കം അപഹസിക്കുന്ന വിധത്തിൽ മുദ്രകുത്തുന്നത് ബിജെപി സർക്കാരിന്റെ സ്ഥിരം ശൈലിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇതിൽ പുതുതായി ഒന്നുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം മുൻകാല സംഭവങ്ങളും കുറിപ്പിൽ ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകർ സമരം ചെയ്തപ്പോൾ അവരെ പ്രൊഫഷണൽ പ്രതിഷേധക്കാരെന്നും പരാദങ്ങളെന്നും വിളിച്ചു. സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്ന സാധാരണക്കാരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തി. ഇപ്പോൾ ചോദ്യം ചോദിക്കുന്ന യുവാക്കളെ ഭീകരവാദികളെന്ന് വിളിക്കുന്നു. സർക്കാരിനെതിരെ നിൽക്കുന്നവരെ രാജ്യദ്രോഹികളാക്കുക എന്നത് മാത്രമാണ് ബിജെപി രാഷ്ട്രീയത്തിന്റെ ആകെത്തുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷാ ക്രമക്കേടുകളുടെയും ചോദ്യപേപ്പർ ചോർച്ചയുടെയും പരാജയങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ എത്രയും വേഗം വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇതിനുപുറമേ, തങ്ങളെ അപമാനിച്ചതിന് രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കളോട് മന്ത്രി അടിയന്തരമായി മാപ്പുപറയണമെന്നും പ്രതിപക്ഷ നേതാവ് എക്‌സിലൂടെ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.