"പ്രശ്നങ്ങൾ പരിഹരിക്കാതെ പ്രധാനമന്ത്രിയുടെ ലോകം ചുറ്റൽ നാടകം"; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ എം.പി
ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ നേരിടാൻ രാജ്യത്ത് ഒരു സർക്കാരില്ലെന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസദ്ധിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. രാജ്യത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും നിയന്ത്രിക്കാനോ പരിഹരിക്കാനോ കേന്ദ്ര സർക്കാരിന്റെ പക്കൽ യാതൊരുവിധ മാർഗ്ഗങ്ങളുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ചെറുപ്പക്കാരെ ഇത്രയേറെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടതിന് ആരാണ് ഉത്തരവാദി എന്ന കാര്യത്തിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലിനായി കാത്തുനിൽക്കുന്ന ചെറുപ്പക്കാർക്കെതിരെ ഭരണകൂടം നടത്തിയ മോശം പരാമർശങ്ങളാണ് നിലവിലെ പ്രതിഷേധങ്ങൾക്ക് കാരണം. ന്യായമായ ആവശ്യങ്ങൾക്കായി തെരുവിൽ സമരം ചെയ്യുന്ന അവരെ കുറ്റവാളികളാക്കുന്നതിൽ അർത്ഥമില്ല. സർക്കാരിന്റെ കണ്ണ് തുറപ്പിക്കുന്ന യുവജനരോഷമാണ് ഇപ്പോൾ പ്രകടമാകുന്നത്. ഈ പ്രതിഷേധങ്ങളെ പോസിറ്റീവായി എടുക്കുന്നതിന് പകരം നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ അമർച്ച ചെയ്യാനാണ് കേന്ദ്രം ശ്രമിക്കുന്നത്. യുവത്വത്തിന്റെ വികാരം മാനിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ഇതിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിട്ടാൽ സമരം കൂടുതൽ ശക്തിപ്രാപിക്കുമെന്നും വേണുഗോപാൽ മുന്നറിയിപ്പ് നൽകി. പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രൂപം കൊള്ളുന്നത് പരമ്പരാഗത പാർട്ടികളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നത് കൊണ്ടല്ല, മറിച്ച് കരിയറും ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 12 വർഷത്തെ ഭരണം കൊണ്ട് ചെറുകിട-ഇടത്തരം വ്യവസായ മേഖലകളെ തകർത്തും, തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കിയും, 'അഗ്നിവീർ' പോലുള്ള പദ്ധതികൾ നടപ്പാക്കിയും കേന്ദ്രസർക്കാർ ചെറുപ്പക്കാരുടെ അവസരങ്ങൾ പരിമിതപ്പെടുത്തുകയാണ് ചെയ്തത്. രാജ്യത്തെ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ലോകം ചുറ്റിക്കറങ്ങി നാടകം കളിക്കുന്ന പ്രധാനമന്ത്രിയുടെ ശൈലിയെ കെ.സി. വേണുഗോപാൽ കടുത്ത ഭാഷയിൽ വിമർശിച്ചു.
ഇന്ധനവില തുടർച്ചയായി ഉയരുമ്പോഴും ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താൻ തയ്യാറാകാതെ പ്രധാനമന്ത്രി വിദേശയാത്രകളിലാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുറഞ്ഞിരുന്ന കാലഘട്ടത്തിൽ പോലും എക്സൈസ് നികുതി കുത്തനെ ഉയർത്തി ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നു കേന്ദ്ര സർക്കാർ. അതീവ ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് രാജ്യം ഇനി നേരിടാൻ പോകുന്നത്. അതിനെ പ്രതിരോധിക്കാനുള്ള യാതൊരു തയ്യാറെടുപ്പും നടത്താതെ വെറും ആഘോഷ തിമിർപ്പിലും നാടകങ്ങളിലുമാണ് പ്രധാനമന്ത്രിയെന്നും, യുവജനങ്ങളുടെ വികാരം മാനിച്ച് പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ കേന്ദ്രം തയ്യാറാകണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.