ഇടുക്കിയിലെ ഇടത് കോട്ടകളിൽ വിള്ളൽ; പരാജയ അവലോകന യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷവിമർശനവും കയ്യാങ്കളിയും
ഇടുക്കി ജില്ലയിൽ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ സിപിഎം-സിപിഐ നേതാക്കൾക്കെതിരെ പ്രതിനിധികളുടെ രൂക്ഷവിമർശനം. രണ്ട് ദിവസമായി നടന്ന യോഗത്തിൽ പ്രാദേശിക നേതാക്കളും പ്രതിനിധികളും നേതൃത്വത്തിനെതിരെ തിരിഞ്ഞതോടെ പലപ്പോഴും വാഗ്വാദങ്ങളും കയ്യാങ്കളിയും കടുത്ത ഭാഷാപ്രയോഗങ്ങളുമുണ്ടായി. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതു മുതൽ ജനങ്ങളെ മറന്ന് അധികാരം 'ഹോർലിക്സ് നുണയുന്നതുപോലെ' ആസ്വദിക്കാനാണ് നേതാക്കൾ ശ്രമിച്ചതെന്നും, ജനപ്രതിനിധികളുടെയും നേതാക്കളുടെയും ശ്രദ്ധ സ്വത്ത് സമ്പാദനത്തിൽ മാത്രമായി ഒതുങ്ങിയെന്നും യോഗത്തിൽ കടുത്ത ആക്ഷേപമുയർന്നു.
മുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) വോട്ടുകൾ ഇടതുമുന്നണി സ്ഥാനാർത്ഥികൾക്ക് ലഭിച്ചില്ലെന്നതാണ് യോഗത്തിൽ ഉയർന്ന പ്രധാന വിമർശനങ്ങളിലൊന്ന്. കേരള കോൺഗ്രസ് നേതാക്കൾക്ക് മാത്രമാണ് പൊതുയോഗങ്ങളിൽ ആചാരമര്യാദകൾ നൽകിയതെന്നും ചില പ്രതിനിധികൾ കുറ്റപ്പെടുത്തി. ഭൂരിഭാഗം മണ്ഡലങ്ങളിലും മുന്നണി പിന്നോട്ട് പോകാൻ കാരണം ചില നേതാക്കളുടെ മാഫിയാ ബന്ധങ്ങളാണെന്ന് ഒരുവിഭാഗം തുറന്നടിച്ചു. നേതാക്കളുടെ ഭൂമാഫിയാ ബന്ധങ്ങളെക്കുറിച്ചായിരുന്നു യോഗത്തിൽ ഏറ്റവും കൂടുതൽ രൂക്ഷവിമർശനങ്ങൾ ഉയർന്നത്.
സിപിഎമ്മിന്റെ ഉരുക്കുകോട്ടകളായിരുന്ന ദേവികുളം, ഉടുമ്പൻചോല നിയോജക മണ്ഡലങ്ങൾ കൈവിട്ടുപോയതിന്റെ ഞെട്ടലിൽ നിന്നും ജില്ലാ നേതൃത്വം ഇനിയും മുക്തരായിട്ടില്ല. കഴിഞ്ഞ 20 വർഷമായി സിപിഐയെ തുണച്ചിരുന്ന പീരുമേട് മണ്ഡലം കൈവിട്ടത് സിപിഐയ്ക്കുള്ളിലും വലിയ പൊട്ടിത്തെറിയ്ക്ക് കാരണമായിട്ടുണ്ട്. പണക്കൊതിയും അധികാരക്കൊതിയും മൂലം നേതാക്കൾ ജനങ്ങളിൽ നിന്ന് അകന്നതാണ് ഈ കനത്ത തിരിച്ചടിക്ക് കാരണമെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
സംസ്ഥാന നേതൃത്വത്തിനെതിരെയും യോഗത്തിൽ കടുത്ത അമർഷമുയർന്നു. പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ പ്രതിനിധികൾ രൂക്ഷവിമർശനം ഉന്നയിച്ചു. പാർട്ടി സെക്രട്ടറി എം.എ. ബേബി യോഗങ്ങളിൽ തോളിൽ സഞ്ചിയും തൂക്കി പിന്നിൽ നിൽക്കുന്നത് പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും ചിലർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വേളയിൽ ഇടതുമുന്നണി പുറത്തിറക്കിയ പ്രകടനപത്രിക പിന്നീട് തിരുത്തേണ്ടി വന്ന ഗതികേടിനെക്കുറിച്ചും യോഗത്തിൽ കടുത്ത വിമർശനങ്ങളുണ്ടായി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.