സിഎംആർഎൽ കേസിൽ പിണറായി വിജയനും മകൾ വീണയും പ്രതിക്കൂട്ടിൽ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇഡി
തിരുവനന്തപുരം: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയും നേരിട്ട് ഉൾപ്പെട്ടിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംസ്ഥാനവ്യാപകമായി നടത്തിയ നിർണായക റെയ്ഡുകൾക്ക് പിന്നാലെ പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇഡി ഈ വിവരങ്ങൾ പരസ്യപ്പെടുത്തിയത്. സിഎംആർഎൽ കമ്പനിയിൽ നിന്ന് വ്യാജ ചെലവുകളുടെ മറവിൽ വകമാറ്റിയ കള്ളപ്പണത്തിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാൾ ടി. വീണയാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു.
സിഎംആർഎൽ കമ്പനിയിൽ നിന്ന് യാതൊരുവിധ സേവനങ്ങളും നൽകാതെ തന്നെ വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കമ്പനിയുടെ നിയമപരമായ ബിസിനസ്സ് ചെലവുകൾ എന്ന വ്യാജേനയാണ് ഈ തുകയത്രയും വകമാറ്റിയത്. ഇത്തരത്തിൽ നിയമവിരുദ്ധമായി പണം കൈപ്പറ്റിയവരിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയും ഉൾപ്പെടുന്നുണ്ടെന്നും, നിലവിലെ പരിശോധനകളുടെയും അന്വേഷണത്തിന്റെയും പരിധിയിൽ മുൻ മുഖ്യമന്ത്രിയും മകളും കൃത്യമായി ഉൾപ്പെട്ടിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ ഇഡി അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നു.
ഈ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവിടുന്നതിന് മുന്നോടിയായി ഇന്ന് പുലർച്ചെ മുതൽ കേരളത്തിലും ബംഗളൂരുവിലുമായി പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്, കണ്ണൂർ പിണറായി പണ്ട്യാലമുക്കിലെ വസതി, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് എന്നിവിടങ്ങളിൽ കേന്ദ്രസേനയുടെ കനത്ത സുരക്ഷാ വലയത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. ഇവയ്ക്ക് പുറമെ കൊച്ചിയിലെ സിഎംആർഎൽ ഓഫീസ്, ബംഗളൂരുവിലെ എക്സാലോജിക് കമ്പനിയുടെ ഓഫീസ് എന്നിവയും ഇഡി റെയ്ഡിന്റെ പരിധിയിലുണ്ട്.
മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിനെതിരെ സിഎംആർഎൽ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജികൾ കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതി പൂർണ്ണമായും തള്ളിയിരുന്നു. ഇഡിക്ക് കൃത്യമായ തെളിവുകളോടെ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകമാണ് കേന്ദ്ര ഏജൻസിയുടെ ഭാഗത്തുനിന്നും ഇത്രയും ശക്തമായ നീക്കമുണ്ടായത് എന്നത് ശ്രദ്ധേയമാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.