'എല്‍.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്' മുദ്രാവാക്യം തിരിച്ചടിയായി; പിണറായിക്ക് ചുറ്റും പ്രചാരണം കേന്ദ്രീകരിച്ചത് വീഴ്ച: സി.പി.എം കേന്ദ്രകമ്മിറ്റി അവലോകന റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്‍ പാര്‍ട്ടിയുടെ പ്രചാരണ തന്ത്രങ്ങളിലും സംഘടനാ തലത്തിലും സംഭവിച്ച ഗൗരവതരമായ വീഴ്ചകള്‍ തുറന്നുസമ്മതിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന-ക്ഷേമ പദ്ധതികള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള പ്രചാരണം തിരിച്ചടിയായെന്നും പാര്‍ട്ടി ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
'എല്‍.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്' എന്ന തരത്തിലുള്ള പ്രചാരണ മുദ്രാവാക്യങ്ങള്‍ ജനങ്ങളില്‍ അനാവശ്യ മിഥ്യാബോധമാണ് ഉണ്ടാക്കിയതെന്ന് കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാര്‍ ഒറ്റയ്ക്ക് പരിഹാരം കാണുമെന്ന വ്യാജ പ്രതീതി ഇത് സൃഷ്ടിച്ചു. നവലിബറല്‍-കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരായ രാഷ്ട്രീയ നിലപാടുകള്‍ ഊന്നിപ്പറയാതെ വികസനം മാത്രം ചര്‍ച്ചയാക്കിയത് തിരിച്ചടിയായി. കൂടാതെ, കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്തോട് കാട്ടിയ സാമ്പത്തിക വിവേചനങ്ങളെയും നിയന്ത്രണങ്ങളെയും ജനങ്ങള്‍ക്കിടയില്‍ കാര്യക്ഷമമായി വിഷയാധിഷ്ഠിതമായി എത്തിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണം ഒരു വ്യക്തിയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടത് പ്രധാന രാഷ്ട്രീയ പാളിച്ചയായി രേഖയില്‍ വിശേഷിപ്പിക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാരിനെ വിജയകരമായി നയിച്ചുവെങ്കിലും, പ്രചാരണം അദ്ദേഹത്തിന് ചുറ്റും കറങ്ങിയത് യു.ഡി.എഫിന് അദ്ദേഹത്തിനെതിരെ മാത്രം കേന്ദ്രീകരിച്ചുള്ള ആക്രമണം അഴിച്ചുവിടാന്‍ അവസരമൊരുക്കി. ഇത് പാര്‍ട്ടിയുടെ മൊത്തത്തിലുള്ള രാഷ്ട്രീയ ആഘാതത്തെയും ആശയപ്രചാരണത്തെയും ദോഷകരമായി ബാധിച്ചുവെന്ന് കേന്ദ്രകമ്മിറ്റി വ്യക്തമാക്കുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലും സംഘടനാ രംഗത്തും വലിയ വീഴ്ചകളാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 54 സിറ്റിങ് എം.എല്‍.എമാര്‍ വീണ്ടും ജനവിധി തേടിയപ്പോള്‍ മുന്‍ മന്ത്രി കെ.കെ. ശൈലജയുടെ മണ്ഡലം മാറ്റിയതില്‍ ജനങ്ങള്‍ക്ക് വ്യക്തത നല്‍കാന്‍ പാര്‍ട്ടിക്കായില്ല. കണ്ണൂര്‍ ജില്ലയിലെ സ്ഥാനാര്‍ഥി നിര്‍ണയം സംസ്ഥാനത്തുടനീളം തെറ്റായ സന്ദേശമാണ് നല്‍കിയത്. തളിപ്പറമ്പ്, പയ്യന്നൂര്‍, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമത നീക്കങ്ങളുണ്ടായത് ജനങ്ങളുമായുള്ള ബന്ധത്തിലെ വിടവാണ് കാണിക്കുന്നതെന്നും പാര്‍ട്ടി ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും അവലോകനത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.
അതോടൊപ്പം ഭരണപരമായ അമിത ഇടപെടലുകളും നേതാക്കളുടെ പെരുമാറ്റശൈലിയും തിരിച്ചടിക്ക് ആക്കം കൂട്ടി. പോലീസിന്റെയും ബ്യൂറോക്രസിയുടെയും അമിതമായ കൈകടത്തല്‍ ചില മന്ത്രിമാരെ ജനങ്ങളില്‍ നിന്ന് അകറ്റാന്‍ കാരണമായി. ചില നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ധാര്‍ഷ്ട്യം, അഴിമതി, സ്വജനപക്ഷപാതം, ആഡംബര ജീവിതരീതി എന്നിവ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ള വിശ്വസ്തത ചോര്‍ത്തിക്കളഞ്ഞു. പൊതുവേദികളിലും മാധ്യമങ്ങളോടും നേതാക്കള്‍ സംസാരിച്ചപ്പോഴുണ്ടായ ശ്രദ്ധക്കുറവും രാഷ്ട്രീയ മൂര്‍ച്ചയില്ലാത്ത ദീര്‍ഘ പ്രസംഗങ്ങളും മാധ്യമങ്ങള്‍ ഇടതുവിരുദ്ധ പ്രചാരണത്തിന് ആയുധമാക്കിയെന്നും രേഖ വിലയിരുത്തുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.