'അമ്മ'യിൽ നാടകീയ രംഗങ്ങള്‍: ഒടുവില്‍ കൂട്ടരാജി; പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെ സ്ഥാനമൊഴിഞ്ഞത് 17 അംഗങ്ങൾ
കൊച്ചി: കടുത്ത വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും തുടര്‍ന്ന് താരസംഘടനയായ അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു. നേതൃത്വത്തിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് പ്രസിഡന്‍റ് ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗങ്ങള്‍ സ്ഥാനമൊഴിഞ്ഞത് . കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിനുശേഷമാണ് തീരുമാനമുണ്ടായത്.
വാര്‍ഷിക റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണ് സുപ്രധാന തീരുമാനം. റിപ്പോര്‍ട്ടും കണക്കും അംഗീകരിക്കാന്‍ വാര്‍ഷിക ജനറല്‍ബോഡി തയ്യാറായില്ല. ഇതില്‍ രണ്ടിലുമുള്ള വീഴ്ചകള്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ജനറല്‍ ബോഡി യോഗത്തിനിടെ പ്രസിഡന്റ് ശ്വേതാ മേനോന്‍ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മറ്റംഗങ്ങള്‍ അവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയാണെന്ന പ്രഖ്യാപനമുണ്ടായത്. 17 അംഗങ്ങളാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. നിലവിലെ സാഹചര്യത്തില്‍ സംഘടനയുടെ ഭരണം ഒരു താത്കാലിക സമിതിക്ക് നല്‍കാനാണ് സാധ്യത. നേതൃത്വത്തിനകത്തുണ്ടായ ആരോപണ പ്രത്യാരോപണങ്ങളാണ് ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ചത്.
മുന്‍പൊരിക്കലും ഇതുപോലൊരു പ്രതിസന്ധി സംഘടനയ്ക്ക് നേരിടേണ്ടിവന്നിട്ടില്ല. മമ്മൂട്ടിയും സുരേഷ് ഗോപിയും യോഗത്തില്‍ നിന്ന് വിട്ടുനിന്നപ്പോള്‍, മുന്‍നിര താരങ്ങളില്‍ മോഹന്‍ലാല്‍ മാത്രമാണ് പങ്കെടുത്തത്. സംഘടനയുടെ ഭരണം ഇനി താത്കാലിക സമിതിക്ക് കൈമാറിയേക്കും. അന്‍സിബ, ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവരെച്ചൊല്ലിയുള്ള ആഭ്യന്തര തര്‍ക്കങ്ങളാണ് സംഘടനയെ ഈ വന്‍ പ്രതിസന്ധിയില്‍ എത്തിച്ചത്.
അമ്മയിലെ അടുത്തിടെ നടന്ന വിവാദങ്ങള്‍ വന്‍ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. നിരന്തരം പരസ്യ പ്രസ്താവനകള്‍ നടത്തി 'അമ്മ'യെ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് അന്‍സിബയ്ക്ക് എതിരായ ആരോപണം. എന്നാല്‍, പ്രധാന ഭാരവാഹികളിലൊരാളായ ലക്ഷ്മിപ്രിയയില്‍നിന്നും എക്‌സിക്യൂട്ടീവ് അംഗം ടിനി ടോമില്‍നിന്നുമുണ്ടായത് വലിയ അപമാനവും വേദനയുമായിരുന്നെന്നാണ് അന്‍സിബ പറയുന്നത്. അന്‍സിബയ്‌ക്കെതിരേ സംഘടന കടുത്തനടപടിയിലേക്ക് കടക്കുമെന്ന് സൂചനയുണ്ട്.
അതേസമയം, അന്‍സിബയുടെ നിലപാടുകള്‍ കൃത്യമായി പരിശോധിച്ച് വിലയിരുത്തണമെന്നും ഒരുവിഭാഗം വാദിക്കുന്നുണ്ട്. സംഘടനയുടെ ഭരണഘടനയ്ക്കുവിരുദ്ധമായി പരസ്യപ്രതികരണം നടത്തിയതിന് ടിനി ടോമിനും ജോയ് മാത്യുവിനും ലക്ഷ്മിപ്രിയക്കും നേരത്തേ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.