'വിജയരാഘവന്മാരെ തിരുത്തണം, സംഘപരിവാറിന് CPM മണ്ണൊരുക്കുന്നു'; സിപിഎമ്മിനെ വിമര്‍ശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം
Jaihind TV News Report
Jaihind TV Web Desk
December 23, 2024
1 min read
•
Updated: June 02, 2026
കോഴിക്കോട്: വർഗരാഷ്ട്രീയം വലിച്ചെറിഞ്ഞ് വർഗീയ രാഷ്ട്രീയത്തിലേക്ക് സിപിഎം ചുവടുമാറ്റുന്നുവെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. വയനാട് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് വിജയത്തെക്കുറിച്ചുള്ള സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍റെ പരാമർശത്തിൽ രൂക്ഷവിമർശനമാണ് സമസ്ത മുഖപത്രത്തിൽ നടത്തിയിട്ടുളളത്. സിപിഎം സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
ബിജെപിയെപ്പോലെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സിപിഎം നേതാക്കൾ സ്വീകരിക്കുന്നുവെന്ന് സമസ്ത സുപ്രഭാതത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ജയിച്ചത് മുസ്ലിം വർഗീയ ചേരിയുടെ പിന്തുണകൊണ്ടാണെന്ന എ. വിജയരാഘവന്‍റെ പരാമർശം ഇപ്പോൾ സംഘപരിവാർ ആഘോഷിക്കുകയാണെന്നും മുസ്ലീം വിരുദ്ധതയുടേയും വെറുപ്പിന്‍റെയും ബഹിർ സ്ഫുരണമാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നുമാണ് സുപ്രഭാതത്തിലെ വിമര്‍ശനം.
സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ചങ്ങാത്തം സംബന്ധിച്ച വാർത്തകളും പുറത്തുവന്നിരുന്നു. അതിലൊന്നാണ് തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിന് കളമൊരുക്കിയ പൂരം കലക്കൽ. സംഘപരിവാറിനെ സുഖിപ്പിക്കുന്ന നടപടികൾ സംസ്ഥാന സർക്കാർ തുടരുകയാണ്. സിപിഎം.-സംഘപരിവാർ ബന്ധത്തിന്‍റെ കണ്ണിയെന്ന് ആരോപിക്കപ്പെടുന്ന അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനാണ് തീരുമാനം. ന്യൂനപക്ഷത്തെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വർഗീയത പറയുന്ന സിപിഎം നേതാക്കളുടെ എണ്ണം വർധിക്കുകയണ്. മുസ്ലീം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ സിപിഎം എതിരാളികൾ ജയിച്ചാൽ പാർട്ടി നേതൃത്വത്തിന്‍റെ പ്രതികരണങ്ങൾ വിരൽചൂണ്ടുന്നത് വർഗീയതയിലേക്കാണ്.
ന്യൂനപക്ഷത്തിനെതിരെ വർഗീയാരോപണം ഉന്നയിച്ചാൽ ഭൂരിപക്ഷ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടിയെങ്കിൽ ആ ധാരണ തിരുത്തേണ്ട കാലം കഴിഞ്ഞു. ബിജെപിയുടെ ബി ടീമാവാൻ കേരളത്തിലെ സിപിഎം നേതാക്കൾ ശ്രമിക്കരുത്. പാർട്ടി സമ്മേളനങ്ങളിൽ ഉയരുന്ന വികാരവും വിയോജിപ്പും ഉൾക്കൊള്ളാൻ ഉന്നത നേതൃത്വത്തിന് മടിയാണ്. സംഘപരിവാറിനെ സന്തോഷിപ്പിക്കുന്നവരും അവർക്ക് ആയുധം നൽകുന്നവരുമായ സിപിഎമ്മിലെ ചില നേതാക്കളിൽ നിന്നാണ് തിരുത്തൽ ആരംഭിക്കേണ്ടത്. വിജയരാഘവന്മാരെ തിരുത്താൻ പാർട്ടി തയ്യാറാവാത്തിടത്തോളം കാലം ചവിട്ടി നിൽക്കുന്ന മണ്ണ് സംഘപരിവാർ കൂടാരത്തിലേക്ക് ഒലിച്ച് പോകുമെന്നും സമസ്ത മുഖ പ്രസംഗം കുറ്റപ്പെടുത്തുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10