Logo
Wed, Aug 26, 2026 • 08:39 AM
LIVE TV
Watch

No business videos available

No Middle East videos available

പൊന്നിന്‍ തിരുവോണം: സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും മഹാസംഗമം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 26, 2026
1 min read
SHARE:
SAVE: Login to save

പൊന്നിന്‍ തിരുവോണം: സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും മഹാസംഗമം

ഇന്ന് തിരുവോണം. പത്തുനാള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട്, പൊന്നിന്‍ തിരുവോണ  ദിനം എത്തിയിരിക്കുന്നു. അത്തം തൊട്ട് മുറ്റത്ത് ഒരുക്കിത്തുടങ്ങിയ പൂക്കളം ഇന്ന് അതിന്റെ പൂര്‍ണ്ണതയിലാണ് . വീടിന്റെ ഉമ്മറത്ത് ചാണകം മെഴുകിയ തറയില്‍ ഓണത്തപ്പനെ പ്രതിഷ്ഠിച്ച്, തുമ്പപ്പൂവിട്ടും അട നിവേദിച്ചും മാവേലി തമ്പുരാനെ വരവേല്‍ക്കുമ്പോള്‍ ഓരോ മലയാളിയും പാടും, 'മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ...'

ചിങ്ങവെയിലില്‍  മുറ്റത്തെ പൂക്കളങ്ങള്‍ക്ക് സവിശേഷമായ ഒരു തിളക്കം. എങ്ങും വറുത്ത ഉപ്പേരിയുടെയും പായസത്തിന്റെയും സുഗന്ധം നിറയുന്നു. കര്‍ക്കിടകത്തിന്റെ കറുത്ത വാവുകള്‍ക്ക് ശേഷം വന്ന ചിങ്ങപ്പൊന്നിന്റെ ഐശ്വര്യമാണ് ഈ ദിനം. മുറ്റത്തെ ഊഞ്ഞാലുകളില്‍ ആകാശം തൊടാന്‍ മത്സരിക്കുന്ന കുട്ടികളും, കോടിവസ്ത്രമണിഞ്ഞ് വീടുകളില്‍ ഒത്തുചേരുന്ന ബന്ധുക്കളും ചേരുമ്പോള്‍ തിരുവോണം വെറുമൊരു ദിവസമല്ല, അതൊരു മഹാസംഗമമാണ്. ദൂരെ എവിടെയാണെങ്കിലും തിരുവോണ നാളില്‍ തറവാട്ടു മുറ്റത്തെത്താന്‍ മലയാളി കൊതിക്കുന്നത് ആ ഓര്‍മ്മകളുടെ മധുരം കൊണ്ടാണ്.

 സുന്ദരമായ സല്‍ഭരണകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഓണത്തിന്റെ അടിസ്ഥാനം. 'മാനുഷരെല്ലാരും ഒന്നുപോലെ' വാണിരുന്ന, കള്ളവും ചതിയുമില്ലാത്ത കാലത്തിന്റെ പ്രതീകമാണ് ഓണം. അഹങ്കാരം വെടിഞ്ഞ് വാമനന് തലകുനിച്ചു കൊടുത്ത മഹാബലി, തന്റെ പ്രജകളെ കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ദിനമാണ് തിരുവോണം എന്നാണ് വിശ്വാസം. ഈ ഐതിഹ്യം നമ്മെ പഠിപ്പിക്കുന്നത് സമത്വത്തിന്റെയും വിനയത്തിന്റെയും വലിയ പാഠങ്ങളാണ്.

തിരുവോണ നാളിലെ പൂക്കളത്തിന് പ്രത്യേക ചന്തമാണ്. പത്തു നിരകളില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളം പ്രകൃതിയുടെ സര്‍വ്വ വര്‍ണ്ണങ്ങളെയും ആവാഹിച്ചിരിക്കുന്നു. പൂക്കളത്തിന് നടുവില്‍ മണ്ണു കൊണ്ട് നിര്‍മ്മിച്ച തൃക്കാക്കരപ്പനെ വച്ച് പൂജിക്കുന്നത് തിരുവോണത്തിന്റെ പ്രധാന ചടങ്ങാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി ഇതിനെ കാണുന്നു.

'കാണം വിറ്റും ഓണം ഉണ്ണണം' എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണ് തിരുവോണ സദ്യ. തൂശനിലയിട്ട്, ഉപ്പേരിയും ശര്‍ക്കരവരട്ടിയും കിച്ചടിയും പച്ചടിയും ഓലനും അവിയലും കൂട്ടി, ഒടുവില്‍ മധുരമൂറുന്ന പായസവും കുടിച്ച് അവസാനിക്കുന്ന ആ സദ്യ പകരുന്നത് സംതൃപ്തിയുടെ വലിയൊരു പാഠമാണ്. ജാതിമത ഭേദമന്യേ എല്ലാവരും ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഈ ദിനം, മനുഷ്യത്വത്തിന്റെയും സമത്വത്തിന്റെയും വലിയൊരു ലോകം നമ്മുടെ മുന്നില്‍ തുറന്നിടുന്നു. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഈ തിരുവോണ വെളിച്ചം ഓരോ ഹൃദയത്തിലും എക്കാലവും നിറഞ്ഞുനില്‍ക്കട്ടെ.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10