പയ്യന്നൂരിൽ വീണ്ടും പടയൊരുക്കം: രക്തസാക്ഷി ഫണ്ട് വിവാദത്തിൽ ടി.ഐ മധുസൂദനനെതിരെ പോസ്റ്റർ പ്രതിഷേധം
പയ്യന്നൂരിലെ വിവാദമായ രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം മുൻ എം.എൽ.എ ടി.ഐ മധുസൂദനനെതിരെ പരസ്യമായ പോസ്റ്റർ പ്രചാരണം ശക്തമാകുന്നു. 'സേവ് സി.പി.എം' എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ പയ്യന്നൂർ ടൗൺ, അന്നൂർ, വെള്ളൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം വ്യാപകമായി പതിച്ചിട്ടുണ്ട്. ഫണ്ട് വെട്ടിപ്പ് നടത്തിയവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും കൃത്യമായ കണക്കുകൾ ജനങ്ങളോട് ബോധ്യപ്പെടുത്തണമെന്നുമാണ് പോസ്റ്ററിലെ പ്രധാന ആവശ്യങ്ങൾ. പാർട്ടിക്കുള്ളിലെ ജനവികാരം നേതൃത്വം മാനിക്കണമെന്നും പ്രതിഷേധക്കാർ പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി നിലനിൽക്കുന്ന വിഭാഗീയതയുടെ തുടർച്ചയായാണ് ഈ പ്രതിഷേധം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകർ തകർത്തു എന്ന് ആരോപിക്കപ്പെട്ട, വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ പുനർനിർമിച്ച മതിലിലും ഇത്തരത്തിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഫണ്ട് തിരിമറി ആരോപണത്തിൽ പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടികളിൽ അണികൾക്കിടയിൽ ഇപ്പോഴും ശക്തമായ അതൃപ്തി നിലനിൽക്കുന്നുണ്ടെന്നതിന്റെ സൂചനയാണിത്.
അഴിമതിക്കെതിരെയും സുതാര്യതയ്ക്കും വേണ്ടി നിലകൊള്ളുന്ന അണികൾ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങിയത് പയ്യന്നൂരിലെ പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങളിലേക്ക് ഇത് നീങ്ങുമോ എന്ന ആശങ്കയിലാണ് പ്രാദേശിക നേതൃത്വം. വിവാദങ്ങൾ പുകയുന്ന പശ്ചാത്തലത്തിൽ പോസ്റ്റർ പ്രചാരണത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച് പാർട്ടി തലത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.