പ്രതിഷേധം വെറും 'കരിങ്കൊടി' മാത്രം; വീണാ ജോര്‍ജിനെതിരായ പ്രതിഷേധത്തില്‍ നിന്ന് ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി; അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു
മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവ്. പ്രതിഷേധത്തിനിടെ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നും ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നുമുള്ള ഗുരുതരമായ ആരോപണങ്ങൾ തള്ളിക്കൊണ്ട് അന്വേഷണസംഘം അന്തിമ കുറ്റപത്രം സമർപ്പിച്ചു. മന്ത്രിയുടെ മൊഴിയിൽ പോലും വധശ്രമം നടന്നതായി സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ, വധശ്രമമടക്കമുള്ള അതീവ ഗുരുതരമായ വകുപ്പുകൾ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. ഇതോടെ, വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കും ആരോപണങ്ങൾക്കും വഴിവെച്ച കേസ് കേവലം ഒരു കരിങ്കൊടി പ്രതിഷേധമായി ചുരുങ്ങി.
പ്രതിഷേധം നടന്ന സമയത്ത്, മന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും കഴുത്തിൽ ബലപ്രയോഗം നടത്തി പരിക്കേൽപ്പിച്ചുവെന്നും ആരോപിച്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ സിപിഎം ശക്തമായ പ്രചാരണമാണ് നടത്തിയത്. ഇതിനെത്തുടർന്ന് അറസ്റ്റിലായ കെ.എസ്.യു പ്രവർത്തകർക്ക് ജയിൽവാസം വരെ അനുഭവിക്കേണ്ടി വന്നു. എന്നാൽ, കേസ് അന്വേഷണത്തിൽ ആയുധങ്ങൾ ഉപയോഗിച്ചതായി തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല എന്നത് വലിയ രാഷ്ട്രീയ വിമർശനങ്ങൾക്കാണ് തിരികൊളുത്തുന്നത്. കള്ളക്കേസ് ചുമത്തി വിദ്യാർത്ഥികളെ ജയിലിലടച്ച നടപടിക്കെതിരെ നേരത്തെ തന്നെ ടി.ഒ. മോഹനൻ എംഎൽഎ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. വരും ദിവസങ്ങളിൽ ഈ സംഭവം പുതിയ രാഷ്ട്രീയ പോരുകൾക്ക് വഴിയൊരുക്കുമെന്നുറപ്പാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.