Logo
Fri, Jun 19, 2026 • 02:47 PM
LIVE TV
Watch

No business videos available

No Middle East videos available

തളിപ്പറമ്പ് സ്ഥാനാർഥിത്വം: എം.വി.ഗോവിന്ദനും സംസ്ഥാന നേതൃത്വത്തിനും കൈകഴുകാനാകില്ല; സംസ്ഥാന സമിതിയുടെ അവലോകന റിപ്പോർട്ട്; സി.പി.എമ്മിൽ പുകച്ചിൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 19, 2026
1 min read
SHARE:
SAVE: Login to save

തളിപ്പറമ്പ് സ്ഥാനാർഥിത്വം: എം.വി.ഗോവിന്ദനും സംസ്ഥാന നേതൃത്വത്തിനും കൈകഴുകാനാകില്ല; സംസ്ഥാന സമിതിയുടെ അവലോകന റിപ്പോർട്ട്; സി.പി.എമ്മിൽ പുകച്ചിൽ

തളിപ്പറമ്പിൽ പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചകളിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് കണ്ണൂർ ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു. സ്ഥാനാർഥി നിർണ്ണയത്തിലെ പ്രാഥമിക വീഴ്ച ജില്ലാ നേതൃത്വത്തിന്റേതാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുമ്പോഴും, പാർട്ടി സംസ്ഥാന സെക്രട്ടറിക്കും സംസ്ഥാന നേതൃത്വത്തിനും ഇതിൽ നിന്ന് അത്രയെളുപ്പം കൈകഴുകാനാകില്ലെന്നതാണ് യാഥാർത്ഥ്യം. ശ്യാമളയുടെ പേരുള്ള പാനൽ കണ്ണൂർ ജില്ലാ സെക്രട്ടറി അവതരിപ്പിച്ചപ്പോൾ യോഗത്തിൽ കടുത്ത എതിർപ്പാണ് ഉയർന്നത്. എന്നാൽ ഈ വിയോജിപ്പുകൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്യുന്നതിൽ യോഗത്തിൽ പങ്കെടുത്ത മുതിർന്ന സംസ്ഥാന നേതാക്കൾ പരാജയപ്പെട്ടു. ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്ന വിമർശനങ്ങളും വിയോജിപ്പുകളും മുകളിലേക്ക് അറിയിക്കാമെന്ന് വ്യക്തമാക്കിയ ശേഷമാണ് സംസ്ഥാന നേതാക്കൾ വാക്കുമാറ്റിയത്. പാർട്ടി സെക്രട്ടറിയുടെ ഭാര്യയുടെ സ്ഥാനാർഥിത്വത്തിനെതിരെയുള്ള വിമർശനമായതിനാലാണോ നേതാക്കൾ മൗനം പാലിച്ചതെന്നും, അതോ ഈ വിവരം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ആരെങ്കിലും ഇവരെ തടഞ്ഞതാണോ എന്നുമാണ് ഇനി വ്യക്തമാകേണ്ടത്. സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നാണ് യഥാർത്ഥത്തിൽ വീഴ്ചയുണ്ടായതെങ്കിലും, അവലോകന റിപ്പോർട്ടിൽ ഈ ബാധ്യത മുഴുവൻ ജില്ലാ നേതൃത്വത്തിന്റെ തലയിൽ കെട്ടിവെക്കുകയായിരുന്നു. ജില്ലാ നേതൃത്വം നൽകിയ പാനലിന് അനുമതി നൽകിയെന്ന ചെറിയ വീഴ്ച മാത്രമാണ് സംസ്ഥാന നേതൃത്വത്തിനുള്ളതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

ജില്ലാ സെക്രട്ടേറിയറ്റിന്റെ എല്ലാ നിർണായക യോഗങ്ങളിലും സ്ഥിരമായി പങ്കെടുക്കാറുള്ള സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സ്ഥാനാർഥി പാനൽ അവതരിപ്പിച്ച പ്രധാന യോഗത്തിൽ നിന്ന് വിട്ടുനിന്നു. എന്നാൽ പാർട്ടി സെക്രട്ടറിയോട് ആലോചിക്കാതെ ഭാര്യയുടെ പേര് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനാർഥി പാനലിൽ ഉൾപ്പെടുത്തുമെന്ന് കരുതുക പ്രയാസമാണ്. 'ജില്ലയിലെ ഏക വനിതാ സ്ഥാനാർഥി ഇത്തവണ തളിപ്പറമ്പിൽ' ആയിരിക്കുമെന്ന ആമുഖത്തോടെയാണ് ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ശ്യാമളയുടെ പേര് യോഗത്തിൽ അവതരിപ്പിച്ചത്. എന്നാൽ ഈ നിർദ്ദേശത്തോട് യോഗത്തിലുണ്ടായിരുന്ന സെക്രട്ടറിയും മറ്റൊരാളും ഒഴികെ ബാക്കി എല്ലാവരും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. വനിതാ സ്ഥാനാർഥി വേണമെന്നുണ്ടെങ്കിൽ എൻ.സുകന്യയെ പരിഗണിച്ചുകൂടേ എന്ന ചോദ്യം പലരും ഉയർത്തുകയുണ്ടായി. തളിപ്പറമ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ച ടി.കെ.ഗോവിന്ദൻ, ശ്യാമളയുടെ പേര് അംഗീകരിക്കുകയാണെങ്കിൽ അത് തന്റെ വിയോജനക്കുറിപ്പോടെ മാത്രമായിരിക്കണമെന്ന കർശന നിലപാടും സ്വീകരിച്ചു.

എം.വി.ജയരാജൻ, ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, കെ.കെ.ശൈലജ എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റിനെ പ്രതിനിധീകരിച്ച് അന്ന് ആ യോഗത്തിൽ പങ്കെടുത്തത്. വിയോജനക്കുറിപ്പ് എഴുതേണ്ടതില്ലെന്നും, ഇവിടെ ഉയർന്ന ചർച്ചകളും വിയോജിപ്പുകളും അപ്പാടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ അറിയിക്കാമെന്നും ഉറപ്പുനൽകിയാണ് ഇവർ രംഗം ശാന്തമാക്കിയത്. എന്നാൽ, ജില്ലാ സെക്രട്ടേറിയറ്റിൽ സ്ഥാനാർഥി നിർണ്ണയത്തിനെതിരെ ഉയർന്ന ഈ കടുത്ത തർക്കങ്ങളൊന്നും തന്നെ പിന്നീട് മുകളിലേക്ക് എത്തിയില്ല. തളിപ്പറമ്പിൽ പകരമായി ഉയർന്നുവന്ന എൻ.സുകന്യയുടെ പേരും ഒടുവിൽ പരിഗണിക്കപ്പെട്ടില്ല. അങ്ങനെ ശ്യാമളയുടെ പേര് യാതൊരുവിധ ചർച്ചകളും കൂടാതെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. പാനൽ അവതരിപ്പിച്ച യോഗത്തിൽ പങ്കെടുക്കാതിരുന്ന എം.വി.ഗോവിന്ദൻ, ശ്യാമളയുടെ പേര് അംഗീകരിച്ച സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റിയിലും തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയിലും പിന്നീട് പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യം താഴേത്തട്ടിലുള്ള എതിർപ്പുകളുടെ വീര്യം കുറയ്ക്കുമെന്ന് നേതൃത്വം കരുതിയെങ്കിലും, രണ്ട് യോഗങ്ങളിലും അണികളിൽ നിന്നും പ്രാദേശിക നേതാക്കളിൽ നിന്നും രൂക്ഷമായ പ്രതിഷേധമാണ് ഉയർന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10