"പാർട്ടിയുടേത് വഞ്ചന, നേതൃത്വത്തിന്റേത് ഇരട്ടത്താപ്പ്"; സിപിഎം നേതൃത്വത്തിനെതിരെ പരസ്യപ്രതികരണവുമായി ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം താഴെത്തട്ടിലുള്ളവർക്ക് മേൽ കെട്ടിവെച്ച് സംസ്ഥാന നേതൃത്വം രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് എംഎൽഎമാരായ ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും ആരോപിച്ചു. പിണറായി വിജയനും എം.വി ഗോവിന്ദനും എതിരെ ഉയർന്ന വിമർശനങ്ങളെ വഴിതിരിച്ചുവിടാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചു. പാർട്ടിയുടെ താഴെ ഘടകങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളെ മാനിക്കാത്ത നേതൃത്വം, ഇപ്പോൾ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടാനിറങ്ങുന്നത് പരിഹാസ്യമാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
മതേതര നിലപാടുകളിൽ വെള്ളം ചേർത്തതും വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളോടുള്ള മൃദുസമീപനവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ടി.കെ ഗോവിന്ദൻ ചൂണ്ടിക്കാട്ടി. യോഗി ആദിത്യനാഥിന്റെ സന്ദേശം ലഭിച്ചതിനെ കുറിച്ചുള്ള വിവാദവും അദ്ദേഹം ആവർത്തിച്ചു. ഒരു രാഷ്ട്രീയ ഡീലിന്റെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങൾ നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജില്ലാ കമ്മിറ്റികൾക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞ് കീഴ്ഘടകങ്ങളെ കബളിപ്പിക്കുന്ന നടപടി വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ അഭാവമാണ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ വ്യക്തമാക്കി. സ്ഥാനാർഥി നിർണ്ണയത്തിലടക്കം കീഴ്ഘടകങ്ങളെ വിശ്വാസത്തിലെടുക്കാൻ നേതൃത്വം തയ്യാറാകുന്നില്ല. ഗുരുതരമായ വീഴ്ച വരുത്തിയ സംസ്ഥാന നേതൃത്വം കേമന്മാരായി തുടരുകയും, പരാജയത്തിന്റെ പാപഭാരം കീഴ്ഘടകങ്ങൾക്ക് മേൽ ചാർത്തുകയും ചെയ്യുന്ന സ്ഥിതിവിശേഷം മാറാതെ പാർട്ടിക്ക് തിരുത്തൽ സാധ്യമല്ലെന്നും ഇരുവരും ആവർത്തിച്ചു വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.