നിതിൻ രാജിന്റെ മരണം: അന്വേഷണം ശക്തമാക്കി; പുതിയ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിലെ ഒന്നാം വർഷ ഡെന്റൽ വിദ്യാർഥിയായ തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. മലബാർ ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പുതിയ സംഘം അന്വേഷണം നടത്തുക. കേസിലെ പ്രധാന പ്രതിയായ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിന് സംഭവിച്ച വീഴ്ചകൾക്ക് പിന്നാലെയാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്.
മൂന്ന് മാസത്തോളം ഒളിവിലായിരുന്ന ഡോ. എം.കെ. റാമിനെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി അറസ്റ്റ് റദ്ദാക്കി അദ്ദേഹത്തെ വിട്ടയച്ചു. അറസ്റ്റ് നടപടികളിൽ സുപ്രീം കോടതി നിർദേശങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
കോടതിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഡോ. റാമിനെ ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു. രണ്ടാമത്തെ അറസ്റ്റ് നിയമപരമായി നിലനിൽക്കില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. അറസ്റ്റ് ചെയ്യുന്നതിനിടെ കോടതിപരിസരത്ത് ഡോ. റാമിനൊപ്പമുണ്ടായിരുന്ന ഭാര്യയെ പൊലീസ് തള്ളിയിട്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
അതേസമയം, സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കീഴടങ്ങാനായി ആന്ധ്രാപ്രദേശിൽ നിന്ന് തലശേരി കോടതിയിലേക്ക് വരുന്നതിനിടെയാണ് ഡോ. റാമിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച പുലർച്ചെ കർണാടകയിലെ കുടകിൽ വെച്ചായിരുന്നു നടപടി. ക്രൈംബ്രാഞ്ച് സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടർ അന്വേഷണത്തിനും സംഭവത്തിലെ വീഴ്ചകൾ പരിശോധിക്കുന്നതിനുമാണ് പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.