തിരുവനന്തപുരത്തും ഹരിപ്പാട്ടും പുതിയ മെഡിക്കൽ കോളേജുകൾ; 'ഉമ്മൻചാണ്ടി സൗജന്യ ചികിത്സാ പദ്ധതി' ഉടൻ; വൻ പ്രഖ്യാപനങ്ങളുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ
സംസ്ഥാനത്ത് തിരുവനന്തപുരത്തും ഹരിപ്പാട്ടും പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നിർമ്മിച്ച കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാകും പുതിയ കോളേജ് വരിക. മുൻപ് ഇവിടെ അനുവദിച്ചിരുന്ന നൂറ് സീറ്റുകൾ റദ്ദായ സാഹചര്യത്തിൽ, ആദ്യം മുതൽ നടപടികൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹരിപ്പാട് മെഡിക്കൽ കോളേജിനായി ആരോഗ്യവകുപ്പിന് കൈമാറിക്കിട്ടിയ 25 ഏക്കർ ഭൂമിയിൽ ഉടൻ നിർമ്മാണം തുടങ്ങും. യു.ഡി.എഫ്. സർക്കാർ തുടക്കമിട്ട മറ്റ് മെഡിക്കൽ കോളേജുകളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ആശുപത്രികളിൽ ഒരു രോഗിയും നിലത്തുകിടക്കേണ്ടി വരരുതെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്ന് മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടും പുതിയ മെഡിക്കൽ കോളേജുകളിൽ നിന്ന് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന രീതി അവസാനിപ്പിക്കും. ആവശ്യത്തിന് ഡോക്ടർമാരെ വിന്യസിച്ച് ഇടുക്കി അടക്കമുള്ള മെഡിക്കൽ കോളേജുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരും. ഓരോ പ്രദേശത്തിന്റെയും ആവശ്യമനുസരിച്ച് ആശുപത്രികൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുമെന്നും ഡോക്ടർമാരുടെയും നഴ്സിങ് പാരാമെഡിക്കൽ ജീവനക്കാരുടെയും പുതിയ തസ്തികകൾ സൃഷ്ടിച്ച് സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രോഗികൾക്കാവശ്യമായ മരുന്ന് മുടങ്ങരുതെന്ന ലക്ഷ്യത്തോടെ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി അടിയന്തര നടപടികൾ സ്വീകരിക്കും. മരുന്നുവിതരണക്കാർക്കുള്ള കുടിശ്ശികകൾ തീർത്തുനൽകും. ഒപ്പം, കാരുണ്യ ഇൻഷുറൻസ് പദ്ധതി വഴി ചികിത്സ നൽകിയ ആശുപത്രികൾക്കും സ്വകാര്യ മെഡിക്കൽ കോളേജുകൾക്കുമുള്ള കുടിശ്ശിക തുക അടിയന്തരമായി വിതരണം ചെയ്യും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള താഴേത്തട്ടിലുള്ള ആശുപത്രികളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും അവ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും.
യു.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള സൗജന്യ ചികിത്സാപദ്ധതി നടപ്പാക്കുമെന്നും ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു. എല്ലാ കുടുംബങ്ങൾക്കും പ്രതിവർഷം 25 ലക്ഷം രൂപയുടെ സൗജന്യചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഇത് നിലവിലുള്ള കാരുണ്യ അടക്കമുള്ള ആരോഗ്യ പദ്ധതികളുമായി ചേർത്ത് നടപ്പാക്കണമോ എന്ന കാര്യത്തിൽ ഉടൻ നയപരമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.