നോവായി നേപ്പാള്‍; പ്രളയ ദുരന്തത്തില്‍ മരണം 768 ആയി, നാലാം ദിവസവും തിരച്ചില്‍ ഊര്‍ജ്ജിതം, ആശങ്ക അറിയിച്ച് അമിതാഭ് ബച്ചൻ
കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റിലും വൻ നാശം വിതച്ച പ്രളയത്തിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 768 ആയി. കാണാതായ 2,980-ഓളം പേർക്കായി ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്. നേപ്പാളിൽ മാത്രം എട്ട് ജില്ലകളിൽ നിന്നായി 675 മൃതദേഹങ്ങൾ കണ്ടെടുത്തു. ടിബറ്റിൽ ഏഴ് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.
രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ അടിഞ്ഞുകൂടിയ ചെളിക്കൂനകൾ വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. ത്രിശൂലി നദിയിലെ ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 933 പേരെ കാണാതായിട്ടുണ്ട്. ത്രിശൂലി 3A, 3B ടണലുകളിൽ കുടുങ്ങിയ നൂറോളം പേരെ പുറത്തെത്തിക്കാനുള്ള പരിശ്രമം തുടരുകയാണ്. നേപ്പാളിൽ നിന്ന് 114 ഇന്ത്യക്കാരടക്കം 184 വിദേശികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ദുരന്തത്തിൽ വലിയ ആശങ്കയും ദുഃഖവും രേഖപ്പെടുത്തി ബോളിവുഡ് താരം അമിതാഭ് ബച്ചൻ രംഗത്തെത്തി. പ്രളയത്തിന്റെ ദൃശ്യങ്ങൾ കാണുന്നത് സഹിക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം തന്റെ ബ്ലോഗിൽ കുറിച്ചു. "പ്രകൃതിയുടെ കോപത്തെ ചെറുത്തുതോൽപ്പിക്കാൻ മനുഷ്യന് കഴിയില്ല. അതിനെ ബഹുമാനിക്കുകയും ദൈവത്തിന്റെ സാന്നിധ്യം തേടുകയും വേണം. നമ്മൾ പ്രാർത്ഥിക്കുന്നു, കാരണം അത് എല്ലാത്തിനും അതീതമാണ്," അമിതാഭ് ബച്ചൻ കുറിച്ചു. അതേസമയം, ചോച്ചൻ ഖോല - പുരേപു സാങ്‌പോ നദികളുടെ സംഗമസ്ഥാനത്ത് രൂപപ്പെട്ട തടാകത്തിലെ വെള്ളം വറ്റിത്തുടങ്ങിയത് വീണ്ടുമൊരു പ്രളയ ഭീതി ഒഴിവാക്കിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.