"അടിച്ചമർത്തുന്ന ഭരണം അവസാനിച്ചു; ധർമ്മടത്ത് വിയർത്ത 'ഇരട്ടച്ചങ്കൻ' രാജി വെക്കണം"; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ.കെ രമ
നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ.കെ രമ. പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ധർമ്മടം മണ്ഡലത്തിൽ പോലും മുഖ്യമന്ത്രി വിയർക്കുന്ന കാഴ്ചയാണ് കണ്ടതെന്നും, ആറാം റൗണ്ടിൽ അദ്ദേഹം പിന്നോട്ട് പോയത് കനത്ത പരാജയത്തിന്റെ സൂചനയാണെന്നും രമ പരിഹസിച്ചു. 'കുലംകുത്തി' എന്ന് വിളിച്ച് ആക്ഷേപിച്ചവർക്ക് ജനങ്ങൾ നൽകിയ മറുപടിയാണിതെന്നും അവർ കൂട്ടിച്ചേർത്തു.
മന്ത്രിസഭാ പ്രവേശനത്തെ സംബന്ധിച്ച കാര്യങ്ങളിൽ പാർട്ടി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് കെ.കെ രമ വ്യക്തമാക്കി. നിലവിൽ മന്ത്രിസ്ഥാനത്തെക്കുറിച്ച് യുഡിഎഫുമായി ചർച്ചകൾ നടത്തിയിട്ടില്ല. വടകരയിലും പരിസരത്തുമുള്ള രക്തസാക്ഷി ഗ്രാമങ്ങൾ ഇത്തവണ കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്തത് വലിയ രാഷ്ട്രീയ മാറ്റമാണ് സൂചിപ്പിക്കുന്നത്. അരിവാൾ ചിഹ്നത്തിൽ മാത്രം വോട്ട് ചെയ്തിരുന്നവർ ഇത്തവണ കൈപ്പത്തിക്കും കോണിക്കും വോട്ട് രേഖപ്പെടുത്തിയത് ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്ന് അവർ നിരീക്ഷിച്ചു.
കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചതെന്ന് കെ.കെ രമ കുറ്റപ്പെടുത്തി. എന്നാൽ യുഡിഎഫ് സർക്കാർ അത്തരത്തിലാവില്ലെന്നും പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ ഉൾക്കൊള്ളാൻ യുഡിഎഫിന് കഴിയുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. ഇനി പിണറായി വിജയന് പ്രതിപക്ഷ നേതാവാകുക അല്ലാതെ മറ്റ് വഴികളില്ലെന്നും, രാഷ്ട്രീയ മര്യാദയുണ്ടെങ്കിൽ അദ്ദേഹം ഉടൻ സ്ഥാനം ഒഴിയണമെന്നും രമ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.