"പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു"; പിബിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശന ശരങ്ങൾ; തിരിച്ചടിയിൽ പതറി സിപിഎം
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ സിപിഎം പൊളിറ്റ് ബ്യൂറോയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭൂരിപക്ഷ വികാരം ഉയർന്നതായി റിപ്പോർട്ട്. പിണറായി വിജയൻ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറിനിൽക്കേണ്ടതായിരുന്നുവെന്നും, അദ്ദേഹം സ്ഥാനാർത്ഥിയാകാതെ പ്രചാരണ നായകനായി മാത്രം നിലകൊണ്ടിരുന്നെങ്കിൽ തിരിച്ചടിയുടെ ആഘാതം കുറയ്ക്കാമായിരുന്നുവെന്നും പിബിയിൽ അഭിപ്രായമുയർന്നു. പാർട്ടി മാറ്റത്തിന് തയ്യാറാണെന്ന സന്ദേശം നൽകുന്നതിൽ നേതൃത്വം പരാജയപ്പെട്ടതാണ് വലിയ തോൽവിക്ക് കാരണമായതെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം.
തോൽവിക്ക് കാരണം തനിക്കോ തന്റെ ഭരണത്തിനോ എതിരെയുള്ള ജനവികാരമല്ലെന്ന പിണറായി വിജയന്റെ വാദത്തെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പിന്തുണച്ചു. വർഗശത്രുക്കളുടെ ഒത്തുചേരലാണ് യുഡിഎഫ് വിജയത്തിന് പിന്നിലെന്ന ന്യായീകരണമാണ് അദ്ദേഹം ഉയർത്തിയത്. എന്നാൽ, ഈ വാദങ്ങളെ തള്ളിക്കൊണ്ട് എ. വിജയരാഘവനും ബംഗാളിൽ നിന്നുള്ള അംഗങ്ങളും രംഗത്തെത്തി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംഭവിച്ച ഗുരുതരമായ പാളിച്ചകൾ തിരിച്ചടിക്ക് ആക്കം കൂട്ടി. കെ.കെ. ശൈലജയെ മട്ടന്നൂരിൽ നിന്ന് മാറ്റിയത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ അനാവശ്യമായിരുന്നുവെന്നും പിബിയിൽ വിമർശനമുയർന്നു.
പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഔദ്യോഗികമായി നടന്നില്ലെങ്കിലും, പി.എ. മുഹമ്മദ് റിയാസിനെ പരിഗണിക്കുന്നതിനെതിരെ പാർട്ടിയിലെ യുവനേതാക്കൾ ഉൾപ്പെടെ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി കൈകാര്യം ചെയ്യാമായിരുന്നുവെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി അഭിപ്രായപ്പെട്ടു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ല എന്ന നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഭരണവിരുദ്ധ വികാരം മറികടക്കാമായിരുന്നു എന്ന വാദത്തിനാണ് പിബിയിൽ മുൻതൂക്കം ലഭിച്ചത്. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിന് മേൽ കേന്ദ്രത്തിന്റെ കടുത്ത സമ്മർദ്ദമുണ്ടാകുമെന്ന സൂചനയാണ് പിബി യോഗം നൽകുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.