കോട്ടകള്‍ വീണു: ഉദുമയും തൃക്കരിപ്പൂരും കൈവിട്ടതില്‍ സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍; അപ്രതീക്ഷിത തോല്‍വിയില്‍ ചോദ്യങ്ങളുയര്‍ത്തി പ്രവര്‍ത്തകര്
എക്കാലത്തും സി.പി.എമ്മിനൊപ്പം ഉറച്ചുനിന്നിട്ടുള്ള തൃക്കരിപ്പൂരും പാർട്ടിയുടെ ഉരുക്കുകോട്ടയായ ഉദുമയും നിയമസഭാ തിരഞ്ഞെടുപ്പിൽ കൈവിട്ടുപോയതിന്റെ ഞെട്ടലിലാണ് കാസർകോട് ജില്ലയിലെ പാർട്ടി പ്രവർത്തകർ. പരാജയഭാരം ജില്ലാ നേതൃത്വത്തിന്റെ തലയിൽ വെച്ചുകൊണ്ട് താഴെത്തട്ടിലുള്ള പ്രവർത്തകരും നേതാക്കളും രൂക്ഷമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾക്ക് സമാനമായ കരുത്തുള്ള തൃക്കരിപ്പൂരിലും ഉദുമയിലും എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി വേണമെന്നാണ് അവരുടെ ആവശ്യം. കേരളത്തിലെ പൊതുവായ രാഷ്ട്രീയ സാഹചര്യം ഈ തോൽവിക്ക് ന്യായീകരണമായി പറയാനാവില്ലെന്ന് ചൂണ്ടിക്കാട്ടുന്ന പ്രവർത്തകർ, തലശ്ശേരിയും മട്ടന്നൂരും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ ഇടത് മുന്നേറ്റം ഇതിന് ഉദാഹരണമായി നിരത്തുന്നു.
പാർട്ടിയുടെ സംഘടനാ രീതികൾക്ക് വിരുദ്ധമായി, ഔദ്യോഗിക യോഗങ്ങൾക്കായി കാത്തുനിൽക്കാതെ തന്നെ പരസ്യമായി പ്രതിഷേധം ഉയരുന്നത് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മടിക്കൈ, കയ്യൂർ തുടങ്ങിയ വിപ്ലവ ഗ്രാമങ്ങളിൽ നിന്നുള്ള സാധാരണ പ്രവർത്തകർ പോലും നേരിട്ടും ഫോൺ വഴിയും നേതാക്കളെ ചോദ്യം ചെയ്യുകയാണ്. പാർട്ടി വേദികളിൽ മറുപടി നൽകാം എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ പ്രാദേശിക നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും അണികൾ ശാന്തരാകുന്നില്ല. വാട്‌സാപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ജില്ലാ നേതൃത്വത്തിനെതിരെയുള്ള പോസ്റ്റുകൾ വിലക്കുകൾ ലംഘിച്ചും പ്രത്യക്ഷപ്പെടുന്നുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗമുണ്ടായപ്പോഴും നിയമസഭയിൽ വോട്ടുകൾ തിരിച്ചുപിടിക്കാമെന്ന നേതൃത്വത്തിന്റെ ഉറപ്പിലായിരുന്നു അണികൾ. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ വോട്ടുകൾ ചോരില്ലെന്ന മുൻകാല അനുഭവങ്ങൾ ഇത്തവണ പിഴച്ചു. സ്ഥാനാർഥി നിർണ്ണയത്തിലെ പാകപ്പിഴകൾ, സംഘടനാപരമായ വീഴ്ചകൾ, പ്രവർത്തകർക്കിടയിലെ അസ്വാരസ്യങ്ങൾ എന്നിവ തിരിച്ചറിയുന്നതിൽ ജില്ലാ നേതൃത്വം പരാജയപ്പെട്ടെന്നാണ് പ്രധാന ആക്ഷേപം. സ്വന്തം കേന്ദ്രങ്ങളിൽ പോലും വോട്ട് വിഹിതം കുറഞ്ഞത് സി.പി.എം നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.