പത്മജയും പരാജയപ്പെട്ടു, കോട്ടകള്‍ ഇടിഞ്ഞു; തൃശൂരില്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തിയുള്ള ബിജെപിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ തൃശൂർ ജില്ലയിൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ച ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ മുൻനിർത്തി നടത്തിയ പ്രചാരണ തന്ത്രങ്ങൾ പരാജയപ്പെട്ടെന്നാണ് വോട്ടിങ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബിജെപിയിൽ ചേക്കേറി തൃശൂരിൽ മത്സരിക്കാനെത്തിയ പത്മജ വേണുഗോപാലിന്റെ പ്രകടനം പാർട്ടിയെ തീർത്തും നിരാശപ്പെടുത്തി. 43,000 വോട്ടുകൾ വരെ പത്മജ നേടുമെന്നായിരുന്നു പാർട്ടി കണക്കുകൂട്ടലെങ്കിലും വെറും 28,662 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 2021-ൽ സുരേഷ് ഗോപി നേടിയ 40,457 വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ഇടിവാണിത്.
ജില്ലയിലെ പ്രമുഖ മണ്ഡലങ്ങളായ ഒല്ലൂർ, പുതുക്കാട്, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾ പിന്നോട്ട് പോയി. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ തവണ നേടിയതിനേക്കാൾ 7,000 വോട്ടുകൾ കുറഞ്ഞപ്പോൾ, പുതുക്കാടിൽ 34,893-ൽ നിന്ന് 28,018-ലേക്ക് വോട്ടുകൾ ഇടിഞ്ഞു. കേന്ദ്രമന്ത്രിയായ ശേഷമുള്ള സുരേഷ് ഗോപിയുടെ ചില പ്രയോഗങ്ങളും പെരുമാറ്റ രീതികളും സാധാരണക്കാർക്കിടയിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായാണ് വിലയിരുത്തൽ. പ്രത്യേകിച്ച്, സഹായം തേടിയെത്തിയ വയോധികനോടുള്ള പെരുമാറ്റം വലിയ വിവാദമായിരുന്നു.
അതേസമയം, മണലൂരും നാട്ടികയും മാത്രമാണ് ബിജെപിക്ക് നേരിയ ആശ്വാസം നൽകിയത്. നാട്ടികയിൽ കഴിഞ്ഞ തവണത്തെക്കാൾ 11,500-ഓളം വോട്ടുകൾ വർദ്ധിപ്പിക്കാൻ എൻഡിഎയ്ക്ക് സാധിച്ചു. എങ്കിലും ജില്ലയിലെ മൊത്തത്തിലുള്ള കണക്കുകൾ പരിശോധിച്ചാൽ പാർട്ടിയുടെ തകർച്ച വ്യക്തമാണ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ അഞ്ചര ലക്ഷത്തിലധികം വോട്ട് നേടിയ സ്ഥാനത്ത്, നിയമസഭാ തെരഞ്ഞെടുപ്പിൽ അത് മൂന്നര ലക്ഷമായി ചുരുങ്ങി. രണ്ട് വർഷത്തിനിടെ രണ്ട് ലക്ഷത്തോളം വോട്ടുകളുടെ വൻ ചോർച്ചയാണ് ജില്ലയിൽ ബിജെപി നേരിട്ടിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.