പെരിയ ഇരട്ടക്കൊലപാതകം: പീതാംബരൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് കൂട്ട പരോൾ; എൽഡിഎഫ് സർക്കാർ ഒടുവിൽ നൽകിയ 'കരുതൽ'
രാഷ്ട്രീയ കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകക്കേസിലെ സി.പി.എം പ്രവർത്തകരായ പ്രതികൾക്ക് വീണ്ടും കൂട്ട പരോൾ. ഒന്നാം പ്രതി എ. പീതാംബരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പായി 20 ദിവസത്തെ പരോൾ അനുവദിച്ചത്. പീതാംബരന് പുറമെ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുര (സുരേഷ്) എന്നിവരാണ് പരോളിലിറങ്ങി കാസർകോട് ജില്ലയിൽ എത്തിയിട്ടുള്ളത്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഇവർ.
രൂക്ഷമായ പ്രതിഷേധവുമായി കുടുംബങ്ങളും കോൺഗ്രസും
പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളും കോൺഗ്രസ് നേതൃത്വവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ തങ്ങൾക്ക് നീതി നിഷേധിക്കുകയാണെന്നും, കൊടുംകുറ്റവാളികളെ സംരക്ഷിക്കാൻ പ്രത്യേക താല്പര്യം കാണിക്കുന്നുവെന്നും ഇരകളുടെ കുടുംബം ആരോപിക്കുന്നു. മുൻപും പ്രതികൾക്ക് ഇത്തരത്തിൽ പരോൾ നൽകിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ, തുടർച്ചയായ പരോൾ അനുവദിക്കുന്നതിനെതിരെ നിയമപരമായി നേരിടാൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബങ്ങൾ.
കർശന വ്യവസ്ഥകളോടെയെന്ന് ജയിൽ അധികൃതർ
അതേസമയം, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രതികൾക്ക് പരോൾ നൽകിയതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ ഉൾപ്പെടുന്ന ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന കർശന വ്യവസ്ഥ ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ട്. നിലവിൽ കാസർകോട് ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള ബന്ധുവീടുകളിലാണ് ഇവർ താമസിക്കുന്നത്. പരോളിലിറങ്ങിയ പ്രതികളുടെ നീക്കങ്ങൾ പൊലീസ് കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിവരം.
കേസിന്റെ പശ്ചാത്തലം
2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും ക്രൂരമായി കൊല ചെയ്യപ്പെടുന്നത്. നാടിനെ ഉലച്ച കൊലപാതകത്തിൽ സിബിഐ പ്രത്യേക കോടതിയാണ് പ്രതികളായ സിപിഎം പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.