ജനനായകന്റെ മുഴുപ്പേജ് പരസ്യം വിവാദത്തിൽ; നിർമാതാക്കളുടെ കൗൺസിലിനോട് നടപടി ആവശ്യപ്പെട്ട് വിമർശനം
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നായകനായി എത്തുന്ന ‘ജനനായകൻ’ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിലെ പ്രമുഖ പത്രങ്ങളിൽ മുഴുപ്പേജ് പരസ്യം പ്രസിദ്ധീകരിച്ചത് വിവാദമാകുന്നു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ സിനിമാ പരസ്യങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് പരസ്യം നൽകിയതെന്നാണ് വിമർശനം.
ചാട്ടവാർ ഏന്തി നിൽക്കുന്ന വിജയിയുടെ ചിത്രത്തോടൊപ്പമാണ് പരസ്യം പുറത്തിറക്കിയത്. മുൻ ചിത്രങ്ങളിൽ ‘ദളപതി വിജയ്’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നതെങ്കിൽ, ഇത്തവണ ‘ആദരണീയനായ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്’ എന്ന വിശേഷണമാണ് നൽകിയിരിക്കുന്നത്. ചിത്രത്തിന് ‘എ’ (Adults Only) സർട്ടിഫിക്കറ്റ് ലഭിച്ചതായും ചിത്രം ഉടൻ തിയേറ്ററുകളിലെത്തുമെന്നുമാണ് പരസ്യത്തിൽ അറിയിച്ചിരിക്കുന്നത്.
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ നിശ്ചയിച്ചിട്ടുള്ള പരസ്യ മാനദണ്ഡങ്ങൾ പ്രകാരമാണ് സംസ്ഥാനത്ത് സിനിമകളുടെ പത്രപരസ്യങ്ങൾ പ്രസിദ്ധീകരിക്കാറുള്ളത്. എന്നാൽ, ‘ജനനായകൻ’ ചിത്രത്തിന്റെ മുഴുപ്പേജ് പരസ്യം ഈ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. മുൻപ് സമാനമായ രീതിയിൽ മാനദണ്ഡങ്ങൾ ലംഘിച്ചവർക്ക് കൗൺസിൽ പിഴ ചുമത്തിയിരുന്ന സാഹചര്യത്തിൽ, ‘ജനനായകൻ’ ചിത്രത്തിനും നടപടി ഉണ്ടാകുമോയെന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.
വിജയ് അഭിനയിക്കുന്ന അവസാന സിനിമയായിരിക്കുമെന്ന വിലയിരുത്തലുള്ള ‘ജനനായകൻ’ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനുവരി 9-ന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ പദ്ധതി. ഏഴുമാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് വ്യാഴാഴ്ച ചിത്രം ‘എ’ സർട്ടിഫിക്കറ്റോടെ സെൻസർ ബോർഡിന്റെ പ്രദർശനാനുമതി നേടിയത്.
സെൻസർ ബോർഡ് നിർദേശിച്ച 12 മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഏകദേശം 20 സെക്കൻഡ് ദൈർഘ്യമുള്ള ചില രംഗങ്ങൾ പൂർണമായും നീക്കം ചെയ്യുകയും 10 സെക്കൻഡ് ദൈർഘ്യമുള്ള ചില ഭാഗങ്ങളിൽ തിരുത്തലുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്.
ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറിന്റെ ചിത്രം കാണിച്ച് ‘അംബേദ്കർ സട്ടം, ടി.വി.കെ. സട്ടം’ എന്ന് പറയുന്ന രംഗം പൂർണമായും ഒഴിവാക്കിയതായി റിപ്പോർട്ടുണ്ട്. കൂടാതെ, ചിത്രത്തിലെ മറ്റ് ചില ഭാഗങ്ങളിലുണ്ടായിരുന്ന ടി.വി.കെ. (തമിഴക വെற்றി കഴകം) സംബന്ധിച്ച പരാമർശങ്ങളും സെൻസർ നിർദേശപ്രകാരം നീക്കം ചെയ്തിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.