നോർവേയുടെ നെഞ്ചകം തകർത്ത് ബെല്ലിംഗ്ഹാമിന്റെ ഇരട്ടഗോൾ; എക്സ്ട്രാ ടൈം ത്രില്ലറിൽ നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിലേക്ക്
അമേരിക്കയിലെ ലോകകപ്പ് വേദിയില്‍ വീണ്ടുമൊരു എക്‌സ്ട്രാ ടൈം ത്രില്ലര്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍വേയുടെ അട്ടിമറി മോഹങ്ങളെ തല്ലിക്കെടുത്തി ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തിരിക്കുന്നു. ഇംഗ്ലണ്ടിനായി രണ്ട് ഗോളുകള്‍ നേടിയ ജൂഡ് ബെല്ലിംഗ്ഹാം ആണ് മത്സരത്തിലെ താരം. ഒരു ഗോളിന് പിന്നില്‍ പോയ ശേഷമുള്ള ഇംഗ്ലണ്ടിന്റെ അവിശ്വസനീയമായ തിരിച്ചുവരവിനാണ് മിയാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
മത്സരത്തിന്റെ 40-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് നോര്‍വേയാണ് ആദ്യ ഗോള്‍ നേടിയത്. ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്‌നിന് പന്ത് നഷ്ടപ്പെട്ടതില്‍ നിന്നാണ് ഈ ഗോളിന്റെ തുടക്കം. ലഭിച്ച അവസരം കൃത്യമായി മുതലെടുത്ത ആന്‍ഡ്രിയാസ് ഷെല്‍ഡെറൂപ്പ്, ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് തൊടുത്ത പവര്‍ഫുള്‍ ഷോട്ട് ഇംഗ്ലണ്ട് കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡിനെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചു. കെയ്ന്‍ ഫൗള്‍ ചെയ്യപ്പെട്ടതായി ഇംഗ്ലണ്ട് വാദിച്ചെങ്കിലും റഫറിയോ വാറോ അത് കണക്കിലെടുത്തില്ല.
എന്നാല്‍ നോര്‍വേയുടെ ഗോളാഘോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് തന്നെ ഇംഗ്ലണ്ട് കളിയിലേക്ക് ശക്തമായി തിരിച്ചെത്തി. നോര്‍വീജിയന്‍ പ്രതിരോധക്കോട്ട തകര്‍ത്ത് ബോക്‌സിലേക്ക് ഇരച്ചുകയറിയ ജൂഡ് ബെല്ലിംഗ്ഹാം തന്റെ മനോഹരമായ ഇടംകാലന്‍ ഷോട്ടിലൂടെ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. തൊട്ടുപിന്നാലെ ബെല്ലിംഗ്ഹാമിന്റെ പാസില്‍ നിന്ന് ഹാരി കെയ്ന്‍ ഒരു ചിപ് ഗോളിലൂടെ വല കുലുക്കിയെങ്കിലും ലൈന്‍മാന്‍ ഓഫ്‌സൈഡ് വിളിച്ചതിനാല്‍ ആ ഗോള്‍ നിഷേധിക്കപ്പെട്ടു.
സ്റ്റാര്‍ വിങ്ങര്‍ ബുക്കായോ സാക്കയ്ക്ക് പകരം നോണി മഡ്യൂക്കെയെ ആദ്യ ഇലവനില്‍ ഇറക്കിയ പരിശീലകന്‍ തോമസ് ടുക്കലിന്റെ തന്ത്രങ്ങള്‍ കൂടിയാണ് മത്സരത്തില്‍ കണ്ടത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. 93-ാം മിനിറ്റില്‍ നോര്‍വേ ഗോള്‍കീപ്പര്‍ ഒര്‍ജന്‍ നൈലാന്‍ഡിന് സംഭവിച്ച പിഴവ് മുതലെടുത്ത് ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിന്റെ വിജയഗോള്‍ കുറിച്ചു. ചരിത്രത്തിലാദ്യമായി ലോകകപ്പ് സെമി ഫൈനല്‍ സ്വപ്നം കണ്ടിറങ്ങിയ നോര്‍വേയുടെ മോഹങ്ങള്‍ ഇതോടെ ബെല്ലിംഗ്ഹാമിന്റെ ഇരട്ടഗോള്‍ കരുത്തിന് മുന്നില്‍ തകരുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.