Logo
Mon, Aug 10, 2026 • 12:28 PM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ത്യ-ബ്രസീൽ ഫുട്ബോൾ പോരാട്ടം: കൊൽക്കത്തയിലെത്തുക യുവതാരങ്ങൾക്ക് മുൻതൂക്കം നൽകിയ ബ്രസീൽ ടീം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 10, 2026
1 min read
SHARE:
SAVE: Login to save

ഇന്ത്യ-ബ്രസീൽ ഫുട്ബോൾ പോരാട്ടം: കൊൽക്കത്തയിലെത്തുക യുവതാരങ്ങൾക്ക് മുൻതൂക്കം നൽകിയ ബ്രസീൽ ടീം

കൊൽക്കത്ത: ഇന്ത്യക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിനായി ബ്രസീൽ ദേശീയ ടീം യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ടീമിനെ ഒരുക്കുന്നു. ഭാവിയിലെ വലിയ ടൂർണമെന്റുകൾ ലക്ഷ്യമിട്ട് പുതിയ താരങ്ങളെ പരീക്ഷിക്കുകയും വ്യത്യസ്ത കോമ്പിനേഷനുകൾ കണ്ടെത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ നീക്കം.

ഒക്ടോബർ മൂന്നിനാണ് കൊൽക്കത്തയിൽ ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരം. ഇന്ത്യ ഇതുവരെ ബ്രസീലിനെതിരേ സീനിയർ തലത്തിൽ മത്സരം കളിച്ചിട്ടില്ല. ഇന്ത്യക്കും ഓസ്ട്രേലിയക്കുമെതിരായാണ് ബ്രസീലിന്റെ അടുത്ത സൗഹൃദ മത്സരങ്ങൾ.

പൂർണമായും യുവതാരങ്ങൾ അടങ്ങിയ ടീമിനെയായിരിക്കില്ല ബ്രസീൽ ഇന്ത്യയിലേക്ക് അയക്കുക. ആരാധകരുടെ താൽപര്യം കൂടി പരിഗണിച്ച് ടീമിലെ ചില പ്രധാന താരങ്ങൾക്കും അവസരം നൽകുമെന്നാണ് സൂചന. ബ്രസീൽ ഫുട്ബോൾ ടീമിന് ഇന്ത്യയിൽ വലിയ ആരാധകവൃന്ദമുള്ളതിനാൽ ആരാധകരെ ആകർഷിക്കുന്ന താരങ്ങളെ ടീമിൽ ഉൾപ്പെടുത്താനും ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ലക്ഷ്യമിടുന്നുണ്ട്.

2028 കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി യുവതാരങ്ങളെ പരീക്ഷിച്ച് മികച്ച ടീമിനെ രൂപപ്പെടുത്തുകയാണ് ആഞ്ചലോട്ടിയുടെ പ്രധാന ലക്ഷ്യം. കോപ്പ അമേരിക്കയിൽ മികച്ച ഫലം നേടാനായില്ലെങ്കിൽ പരിശീലകസ്ഥാനത്തും സമ്മർദം നേരിടേണ്ടി വരുമെന്ന സാഹചര്യത്തിലാണ് പുതിയ തലമുറയെ വളർത്തിയെടുക്കാനുള്ള ശ്രമം.

അടുത്തിടെ ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഭാവിയിലെ മത്സരങ്ങൾ യുവതാരങ്ങളെ പരീക്ഷിക്കുന്നതിനുള്ള വേദികളാക്കുമെന്ന് ആഞ്ചലോട്ടി വ്യക്തമാക്കിയിരുന്നു. ബ്രസീലിന്റെ അണ്ടർ-15, അണ്ടർ-17, അണ്ടർ-20 ടീമുകളിലെ മികച്ച താരങ്ങളെ സീനിയർ ദേശീയ ടീമിലേക്ക് എത്തിക്കാനും അവരുമായി ബന്ധപ്പെട്ട പരിശീലകരുമായി ചേർന്ന് പ്രവർത്തിക്കാനുമാണ് ആഞ്ചലോട്ടിയുടെ പദ്ധതി.

നെയ്മറും കാസെമിറോയും ദേശീയ ടീമിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യത്തിൽ ബ്രസീൽ ടീമിൽ തലമുറമാറ്റം അനിവാര്യമായിരിക്കുകയാണ്. മാർക്വിന്യോസും അലിസൺ ബെക്കറും ഉൾപ്പെടെയുള്ള പരിചയസമ്പന്നരായ താരങ്ങൾക്കും കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

സ്പെയിൻ പുതിയ തലമുറയെ വളർത്തിയെടുത്ത് വിജയകരമായ ടീമിനെ രൂപപ്പെടുത്തിയ മാതൃകയും ആഞ്ചലോട്ടിയുടെ മുന്നിലുണ്ട്. അടുത്ത ലോകകപ്പ് വരെയുള്ള കരാറുള്ള ആഞ്ചലോട്ടിയുടെ ലക്ഷ്യം ബ്രസീൽ ഫുട്ബോളിന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനൊപ്പം ഭാവിയിലേക്കുള്ള ശക്തമായ ടീമിനെ സൃഷ്ടിക്കുകയുമാണ്.

എൻഡ്രിക്, റയാൻ, ജാവോ പെഡ്രോ, എസ്താവോ, കായോ ഹോർഹെ, വിക്ടർ റോക്ക്, ഇഗോർ ജെസ്യൂസ്, സെൻട്രൽ ബാക്ക് വിക്ടർ റെയിസ്, ലെഫ്റ്റ് ബാക്ക് കെയ്കി ബ്രൂണോ, റൈറ്റ് ബാക്ക് വെസ്ലി, മിഡ്ഫീൽഡർമാരായ ആന്ദ്രെ സാന്റോസ്, ജാവോ ഗോമസ് തുടങ്ങിയ യുവതാരങ്ങളാണ് ആഞ്ചലോട്ടിയുടെ പദ്ധതിയിലെ പ്രധാന പേരുകൾ.

ഇവർക്കൊപ്പം വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, ബ്രൂണോ ഗിമാറസ്, ഗബ്രിയേൽ മാർട്ടിനെല്ലി തുടങ്ങിയ താരങ്ങളെയും ഉൾപ്പെടുത്തി യുവതാരങ്ങളും പരിചയസമ്പന്നരും ചേർന്ന ടീമിനെ രൂപപ്പെടുത്താനാണ് ബ്രസീലിന്റെ നീക്കം.

ബ്രസീൽ ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കാൻ തീരുമാനിച്ചതിന് പിന്നിൽ പ്രധാനമായും ആരാധകരോടുള്ള താൽപര്യമാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് ബ്രസീൽ ടീമിന് വലിയ ആരാധകവൃന്ദമുണ്ടെന്നത് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ കണക്കിലെടുത്തിട്ടുണ്ട്.

അതുകൊണ്ടുതന്നെ പൂർണമായും പരീക്ഷണ ടീമുമായി ഇന്ത്യയിലെത്താതെ ആരാധകരെ ആവേശത്തിലാക്കുന്ന ചില പ്രമുഖ താരങ്ങളെയും ടീമിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഇന്ത്യക്കും ഒക്ടോബറിൽ തിരക്കേറിയ മത്സരക്രമമാണുള്ളത്. ആസിയാൻ കപ്പിലും ഇന്ത്യക്ക് മത്സരിക്കേണ്ടതിനാൽ ബ്രസീലിനെതിരായ മത്സരത്തിൽ സീനിയർ ടീമിനെയും ആസിയാൻ കപ്പിൽ യുവതാരങ്ങളെയും ഉപയോഗിക്കാനാണ് സാധ്യത. ഇന്ത്യ-ബ്രസീൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10