മെഡിക്കൽ ഷോപ്പിൽ പോകും മുൻപ് ഇതറിയുക; കഫ് സിറപ്പുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം, ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം
മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികള്‍ കഫ് സിറപ്പ് കഴിച്ച് മരിച്ച സംഭവത്തിന് പിന്നാലെ രാജ്യത്ത് കഫ് സിറപ്പുകളുടെ വിപണനത്തില്‍ കടുത്ത നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇനിമുതല്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പൊതുജനങ്ങള്‍ക്ക് നേരിട്ട് കഫ് സിറപ്പുകള്‍ വാങ്ങാനാകില്ല. സുരക്ഷിത ഉപയോഗം ഉറപ്പാക്കാന്‍ 1945-ലെ ഡ്രഗ് റൂള്‍സിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭേദഗതി വരുത്തിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് രാജ്യത്തെ നടുക്കിയ ദുരന്തം അരങ്ങേറിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഇരുപതിലധികം കുട്ടികളും കഫ് സിറപ്പ് കഴിച്ച് മരണപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ ശ്രേസന്‍ ഫാര്‍മ നിര്‍മിച്ച 'കോള്‍ഡ്രിഫ്' എന്ന കഫ് സിറപ്പാണ് കുട്ടികള്‍ കഴിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഈ സിറപ്പില്‍ അനുവദനീയമായ അളവിനേക്കാള്‍ 500 മടങ്ങിലധികം മാരകമായ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ കണ്ടെത്തുകയും ചെയ്തു.
ഇതിനെത്തുടര്‍ന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ണായക ഇടപെടല്‍. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ കരട് നിര്‍ദേശങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഇപ്പോള്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഡ്രഗ് റൂള്‍സിലെ ഷെഡ്യൂള്‍ കെ യില്‍ ഉള്‍പ്പെടുത്തിയിരുന്ന ഇളവുകളുടെ വിഭാഗത്തില്‍ നിന്ന് 'സിറപ്പുകള്‍' എന്ന വാക്ക് ഒഴിവാക്കി. ഇതോടെ കഫ് സിറപ്പുകള്‍ വാങ്ങാന്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ നിര്‍ബന്ധമാകും. 'ഡ്രഗ്സ് റൂള്‍സ് 2026' എന്ന പേരിലായിരിക്കും ഈ പുതുക്കിയ നിയമം ഇനി അറിയപ്പെടുക. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ തന്നെ നിയമം രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.