ചെന്നൈയിൽ കുതിരപ്പനി സ്ഥിരീകരിച്ചു; നഗരത്തിൽ അതീവ ജാഗ്രതാ നിർദേശം
ചെന്നൈ നഗരത്തിൽ ഉല്ലാസ സവാരിക്ക് ഉപയോഗിക്കുന്ന കുതിരയ്ക്ക് മാരക സാംക്രമിക രോഗമായ കുതിരപ്പനി (ഗ്ലാൻഡർ) സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ചെന്നൈ നഗരത്തിൽ ആരോഗ്യ വകുപ്പ് കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കുതിര, കഴുത, കുരങ്ങ് തുടങ്ങിയ മൃഗങ്ങളെ ബാധിക്കുന്ന ഈ ബാക്ടീരിയജന്യ രോഗം മനുഷ്യരിലേക്കും പടരാൻ സാധ്യതയുണ്ടെന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ഈ മൃഗങ്ങളുമായി അടുത്തിടപഴകുന്നവരിലേക്ക് സ്രവാവശിഷ്ടങ്ങൾ വഴിയാണ് ബാക്ടീരിയ പകരുന്നത്. ചെന്നൈ നഗരത്തിൽ ഇതാദ്യമായാണ് ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത്. രോഗബാധയുടെ പശ്ചാത്തലത്തിൽ നഗരത്തിലെ കുതിര സവാരിക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു.
ചെന്നൈയിലെ ബസന്റ് മെമ്മോറിയൽ അനിമൽ ഡിസ്പെൻസറി (ബിഎംഎഡി) അധികൃതർ രോഗം ബാധിച്ചു ചത്ത കുതിരയിൽ നിന്നു ശേഖരിച്ച സ്രവം പരിശോധിച്ചപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർച്ചിന്റെ (ഐസിഎആർ) മൃഗ ഗവേഷണ വിഭാഗമായ ‘നാഷനൽ റിസർച് സെന്റർ ഓൺ ഇക്വയിൻസി’ലെ (എൻആർസിഇ) ലാബിലാണ് പരിശോധന നടത്തിയത്. ശരീരത്തിലെ വ്രണങ്ങൾ കണ്ടതും അയൽസംസ്ഥാനമായ കർണാടകയിൽ അടുത്തിടെ ഈ രോഗബാധ ഉണ്ടായതുമാണ് പരിശോധിച്ച വെറ്ററിനറി ഡോക്ടർക്ക് സംശയമുണ്ടാക്കിയത്. തുടർന്ന് സ്രവങ്ങൾ പരിശോധനയ്ക്കയക്കുകയായിരുന്നു. ഏതാനും നാളുകൾക്കു മുൻപ് കോയമ്പത്തൂരിലും ഈ രോഗം റിപ്പോർട്ട് ചെയ്തിരുന്നു.
പനി, ചുമ, മൂക്കൊലിപ്പ്, സന്ധികളിൽ വീക്കം, ദേഹത്തു വ്രണങ്ങൾ തുടങ്ങിയവയാണ് കുതിരപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന ഈ രോഗം പെട്ടെന്നുള്ള മരണത്തിന് വരെ കാരണമായേക്കാം. നിലവിൽ ഉല്ലാസ സവാരിക്ക് ഉപയോഗിക്കുന്ന 140 കുതിരകളാണ് ചെന്നൈ നഗരത്തിലുള്ളത്. ഇവയുടെയെല്ലാം സ്രവ സാംപിളുകൾ ശേഖരിച്ച് അടിയന്തര പരിശോധന നടത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കൂടാതെ, അയൽ സംസ്ഥാനങ്ങളിൽ നിന്ന് കുതിരകളെ എത്തിക്കുന്നതിനും അങ്ങോട്ട് കൊണ്ടുപോകുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗം ബാധിച്ചു ചത്ത കുതിരയോടൊപ്പം പാർപ്പിച്ചിരുന്ന മൃഗങ്ങളെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റാനും ആ പ്രദേശം അണുവിമുക്തമാക്കാനും ഐസിഎആർ നിർദേശിച്ചിട്ടുണ്ട്.
ഉല്ലാസയാത്രയ്ക്ക് ഉപയോഗിക്കുന്ന കുതിരകൾ ഏറ്റവും കൂടുതൽ ഉള്ളത് മറീന ബീച്ചിലും പരിസരങ്ങളിലുമാണ്. ഇതോടൊപ്പം ചെന്നൈ പൊലീസിന്റെ കുതിരപ്പടയും ഈ പ്രദേശങ്ങളിൽ നിരന്തരം റോന്തുചുറ്റാറുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ചെന്നൈ പൊലീസിന്റെ കുതിരപ്പട അടക്കമുള്ള നഗരത്തിലെ മുഴുവൻ കുതിരകളെയും നിലവിൽ വെറ്ററിനറി വിഭാഗം നിരീക്ഷിച്ചു വരികയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.