ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യതയും വിലയും; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
ഡൽഹി: ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യതക്കുറവും അമിതവിലയും സംബന്ധിച്ച പരാതിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. വിഷയത്തിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച കോടതി, കേരള ഹൈക്കോടതിയിൽ നാലുവർഷമായി പരിഗണനയിലുള്ള കേസിൽ വേഗത്തിൽ തീരുമാനം എടുക്കണമെന്നും നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ ഇടപെട്ടത്. കഴിഞ്ഞ നാലുവർഷത്തിനിടെ 57 തവണയാണ് കേരള ഹൈക്കോടതി കേസ് മാറ്റിവെച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇതിനിടെ, സ്തനാർബുദ ബാധിതയായ പരാതിക്കാരി മരണപ്പെട്ടതായും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി സ്വമേധയാ പരിഗണിക്കുന്ന കേസിൽ കക്ഷിചേരാൻ പരാതിക്കാരിയുടെ ഭർത്താവ് അപേക്ഷ നൽകിയിട്ടുണ്ട്.
പേറ്റന്റ് മരുന്നുകൾക്ക് അമിതവിലയെന്ന് പരാതി
ജീവൻരക്ഷാ മരുന്നുകളിൽ ഭൂരിഭാഗവും പേറ്റന്റ് സംരക്ഷണത്തിലുള്ളവയാണെന്നും അതിനാൽ ഇവയ്ക്ക് ഉയർന്ന വില ഈടാക്കുന്നുണ്ടെന്നും പരാതിക്കാരിയുടെ ഭർത്താവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ കോടതിയെ അറിയിച്ചു.
ഇത്തരം മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ പേറ്റന്റ് നിയമപ്രകാരം നിർബന്ധിത ലൈസൻസ് അനുവദിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ 2005 മുതൽ ഇതുവരെ ഇത്തരത്തിൽ ഒരു ലൈസൻസ് മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും ഗ്രോവർ ചൂണ്ടിക്കാട്ടി.
റിബോസിക്ലിബ് മരുന്നുമായി ബന്ധപ്പെട്ട കേസ്
അർബുദ ചികിത്സയ്ക്കുള്ള ജനറിക് മരുന്നായ റിബോസിക്ലിബിന്റെ നിർമാണത്തിന് ലൈസൻസ് അനുവദിച്ച് ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരി 2022ൽ കേരള ഹൈക്കോടതിയെ സമീപിച്ചത്. പേറ്റന്റ് നിയമത്തിലെ 100-ാം വകുപ്പ് പ്രകാരം ലൈസൻസ് അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ സ്തനാർബുദം ദേശീയ അടിയന്തരാവസ്ഥയായി കണക്കാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ലൈസൻസ് നൽകാൻ വിസമ്മതിച്ചിരുന്നു. വിഷയത്തിൽ ഇടപെടാൻ ആദ്യം ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാൽ ഹൈക്കോടതിയിൽ നിന്ന് കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാലാണ് സുപ്രീംകോടതി സ്വമേധയാ പരിഗണിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അതേസമയം, പരാതിക്കാരിയുടെ മരണത്തിന് ശേഷം വിഷയം പൊതുതാൽപര്യ ഹർജിയായി ഹൈക്കോടതി പരിഗണിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഹൈക്കോടതിയിലെ കേസ് പരിമിതമായ വിഷയത്തിലേക്ക് മാത്രമാണ് ചുരുങ്ങിയതെന്ന് ആനന്ദ് ഗ്രോവർ വാദിച്ചു. റിബോസിക്ലിബ് മരുന്ന് സംസ്ഥാന സർക്കാർ ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ ആൽജോ ജോസഫ് കോടതിയെ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.