ശബരിമല നെയ്യ് ക്രമക്കേട്: മിൽമ കരാറിൽ 2 കോടിയിലധികം നഷ്ടമെന്ന് വിജിലൻസ്; മുൻ ദേവസ്വം ബോർഡ് ഭാരവാഹികൾക്കെതിരെ എഫ്ഐആർ
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മിൽമയ്ക്ക് നെയ്യ് വിതരണ കരാർ നൽകിയതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ട് കോടിയിലധികം രൂപയുടെ അന്യായ സാമ്പത്തിക നഷ്ടമുണ്ടായതായി വിജിലൻസ് കണ്ടെത്തി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആർ വിവരങ്ങളാണ് പുറത്തുവന്നത്.
മിൽമയേക്കാൾ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ മൂന്ന് കമ്പനികളെ ഒഴിവാക്കി ഉയർന്ന നിരക്കിൽ മിൽമയ്ക്ക് കരാർ നൽകിയെന്നാണ് വിജിലൻസ് ആരോപണം. ടെൻഡർ നടപടികളിൽ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത മിൽമയ്ക്ക് കരാർ ലഭ്യമാക്കാൻ ശ്രമം നടന്നതായും എഫ്ഐആറിൽ പറയുന്നു.
തമിഴ്നാട്ടിലെ കുങ്കുമരാജ് ഡയറി ലിറ്ററിന് 369 രൂപയും കൊച്ചിയിലെ സ്വാമി അയ്യപ്പ എന്റർപ്രൈസസ് ലിറ്ററിന് 375 രൂപയും നിരക്ക് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ലിറ്ററിന് 510 രൂപ നിരക്കിൽ മിൽമ നെയ്യ് വാങ്ങാൻ അനുമതി നൽകിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ 1,61,535 ലിറ്റർ നെയ്യ് വാങ്ങിയതായും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ഒരു ബാച്ച് അരവണ തയ്യാറാക്കാൻ സാധാരണയായി ഉപയോഗിച്ചിരുന്ന 10 ലിറ്റർ നെയ്യിന് പകരം 7 ലിറ്റർ മിൽമ നെയ്യ് മതിയാകുമെന്ന റിപ്പോർട്ട് ശാസ്ത്രീയമായ അടിസ്ഥാനമില്ലാതെ തയ്യാറാക്കി ദേവസ്വം ബോർഡിന് സമർപ്പിച്ചതായും എഫ്ഐആറിൽ ആരോപണമുണ്ട്. മിൽമയ്ക്ക് കരാർ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് വിജിലൻസിന്റെ സംശയം.
ഭക്തർ സമർപ്പിച്ച നെയ്യ് കൂടി ഉപയോഗിച്ച് അരവണ നിർമ്മിച്ചതായും, ഭക്ഷ്യഗുണനിലവാര പരിശോധന ഒഴിവാക്കിയതായും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. മിൽമയ്ക്ക് നൽകിയ കരാറിന്റെ മറവിൽ ഗുണനിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ച് ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസ് ആരോപിക്കുന്നത്.
അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾക്കും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾക്കും കീഴിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ അംഗം അജികുമാർ, മുൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരെയാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്.
വിജിലൻസിന്റെ സതേൺ റേഞ്ചിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.