പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത; സ്വന്തം വസതി വൃത്തിയാക്കി ‘ഡ്രൈ ഡേ’ ചലഞ്ചിന് തുടക്കമിട്ട് കെ. മുരളീധരൻ, വിട്ടുവീഴ്ചയില്ലാതെ ശുചീകരണം ഉറപ്പാക്കാൻ ആഹ്വാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡെങ്കിപ്പനിക്കെതിരായ ശുചീകരണ പ്രവർത്തനങ്ങൾക്ക് വീട്ടിൽ നിന്ന് തുടക്കം കുറിച്ച് ആരോഗ്യ-ദേവസ്വം മന്ത്രി കെ.മുരളീധരന്‍. കവടിയാർ ജവഹർ നഗറിലെ വീട്ടും പരിസരവും ശുചിയാണെന്ന് ഉറപ്പാക്കിയ ശേഷം മന്ത്രി സമീപത്തെ വീടുകളിലുമെത്തി. പരിസര ശുചീകരണത്തിന്റെയും 'ഡ്രൈ ഡേ' ആചരണത്തിന്റെയും പ്രാധാന്യം മന്ത്രി പൊതുജനങ്ങൾക്ക് വിശദീകരിച്ചു നൽകി.
ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെ പ്രജനനം തടയേണ്ടത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ എല്ലാ ദിവസവും വൃത്തിയാക്കാൻ സാധിച്ചില്ലെങ്കിലും, ആഴ്ചയിൽ ഒരിക്കലെങ്കിലും നിർബന്ധമായും വൃത്തിയാക്കുക എന്നതാണ് ഡ്രൈ ഡേ ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾ ഏവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിൽ സന്ദർശനം നടത്തുകയും ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് യഥാക്രമം സ്കൂളുകൾ, ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിൽ ഡ്രൈ ഡേ ആഹ്വാനം ചെയ്തിട്ടുള്ളത്.
മഴ ശക്തമാകുന്നതോടെ ജാഗ്രത വേണം; തിരഞ്ഞെടുപ്പ് കാലത്തെ കുറവ് നികത്തും;
പൂച്ചട്ടികൾ, ഫ്രിഡ്ജിന്റെ ട്രേ, പരിസരങ്ങളിൽ അലക്ഷമായി കിടക്കുന്ന ചിരട്ടകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നത് കൊതുക് വളരാൻ വഴിയൊരുക്കും. മഴ ശക്തമാകുന്നതോടെ ഡെങ്കിപ്പനി കേസുകളിൽ വർദ്ധനവുണ്ടാകുമെന്ന ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ കർശനമാക്കാൻ മന്ത്രി നേരിട്ട് മുന്നിട്ടിറങ്ങിയത്. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പ് കാലമായിരുന്നതിനാൽ മഴക്കാലപൂർവ ശുചീകരണം പലയിടങ്ങളിലും കാര്യക്ഷമമായി നടക്കാത്തതാണ് ഡെങ്കിയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്യാനിടയാക്കിയത്. ഈ സാഹചര്യം പരിഹരിക്കാൻ വരും ആഴ്ചകളിലും ഡ്രൈ ഡേ ശക്തമായി തുടരുമെന്ന് മന്ത്രി അറിയിച്ചു.
ശുചീകരണ ദൗത്യത്തിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ (പൊതുജനാരോഗ്യം) ഡോ. റീത്ത കെ.പി, അഡീഷണൽ ഡയറക്ടർ (ആസൂത്രണം) ഡോ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, അഡീഷണൽ ഡി.എം.ഒ ഡോ. അനിൽകുമാർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർണോൾഡ് ദീപക് തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.