Logo
Mon, Jun 08, 2026 • 05:55 AM
LIVE TV
Watch

No business videos available

No Middle East videos available

അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പിഴവ് സമ്മതിച്ച് ദേവസ്വം ബോര്‍ഡ്; അന്വേഷണത്തിന് പ്രത്യേക ടാസ്‌ക് ഫോഴ്സ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 17, 2026
1 min read Updated: June 07, 2026
SHARE:
SAVE: Login to save

അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പിഴവ് സമ്മതിച്ച് ദേവസ്വം ബോര്‍ഡ്; അന്വേഷണത്തിന് പ്രത്യേക ടാസ്‌ക് ഫോഴ്സ്
  ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പിഴവ് സംഭവിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗികമായി സമ്മതിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ടിലെ പോരായ്മകളും ബോര്‍ഡിനെതിരായ പ്രതികൂല പരാമര്‍ശങ്ങളും പരിഹരിക്കുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്സിനെ നിയോഗിക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. സമയപരിധി പാലിക്കേണ്ടതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നും അന്തിമ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓഡിറ്ററുടെ ചോദ്യങ്ങള്‍ക്ക് ബോര്‍ഡില്‍ നിന്ന് കൃത്യമായ സമയത്ത് മറുപടി നല്‍കാത്തതാണ് പ്രതികൂല പരാമര്‍ശങ്ങള്‍ക്ക് ഇടയാക്കിയതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. 'ഇത് ഓഡിറ്ററുടെ കുറ്റമല്ല, മറിച്ച് ബോര്‍ഡിനുള്ളില്‍ നിന്നുള്ള ആശയവിനിമയത്തിന്റെ കുറവാണ്. ബില്ലുകള്‍ പരിശോധിക്കുന്നതിലും മറുപടി നല്‍കുന്നതിലും വീഴ്ചയുണ്ടായി. ടാസ്‌ക് ഫോഴ്സിന്റെ പരിശോധന പൂര്‍ത്തിയാകുന്നതോടെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങളും മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്,' കെ. ജയകുമാര്‍ പറഞ്ഞു. ദേവസ്വം കമ്മീഷണര്‍, അക്കൗണ്ട്സ് ഓഫീസര്‍, ചീഫ് എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന സമിതി ഓഡിറ്ററുമായി സംസാരിച്ച് റിപ്പോര്‍ട്ടിലെ പിഴവുകള്‍ തിരുത്തും. അയ്യപ്പ സംഗമത്തിന് 7.11 കോടി രൂപ ചെലവായെന്ന് കരാറുകാര്‍ അവകാശപ്പെട്ടെങ്കിലും, 4.99 കോടി രൂപ മാത്രമേ നല്‍കൂ എന്ന് ബോര്‍ഡ് തീരുമാനിച്ചു. യുക്തിഭദ്രമല്ലാത്ത ക്ലെയിമുകള്‍ അംഗീകരിക്കില്ലെന്നും കരാറുകാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി. പരിപാടിക്കായി ബോര്‍ഡ് നല്‍കിയ 3 കോടി രൂപയുടെ അഡ്വാന്‍സ് തുക സ്‌പോണ്‍സര്‍ഷിപ്പ് വഴി തിരികെ ലഭിച്ചു. ദേവസ്വം ബോര്‍ഡിന്റെ ഒരു രൂപ പോലും ഈ സംഗമത്തിനായി ഉപയോഗിക്കില്ലെന്ന് ബോര്‍ഡ് ഉറപ്പുനല്‍കി. നിലവില്‍ 3.85 കോടി രൂപയാണ് സ്‌പോണ്‍സര്‍ഷിപ്പായി ലഭിക്കുക. ഇതില്‍ അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ഒരു കോടി രൂപയും ഉള്‍പ്പെടും. എങ്കിലും ഒരുകോടിയിലധികം രൂപയുടെ കുറവ് ഇനിയുമുണ്ട്. ഈ മാസം 27-ന് കോടതി കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി, പുതുക്കിയ ഓഡിറ്റ് റിപ്പോര്‍ട്ടും സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്സും 26-ന് കോടതിയില്‍ സമര്‍പ്പിക്കാന്‍ ബോര്‍ഡ് യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം തുടങ്ങി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10