'യുവാക്കള്‍ റീലുണ്ടാക്കാനും പക്കോഡ വറുക്കാനും മോദി ആഗ്രഹിക്കുന്നു, എന്നാല്‍ അവര്‍ ചോദ്യം ചോദിച്ചു'; സിബിഎസ്ഇ അഴിമതി പുറത്തുകൊണ്ടുവന്ന 18-കാരനെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി
സിബിഎസ്ഇ പരീക്ഷാ മൂല്യനിർണ്ണയത്തിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന യുവാക്കളെ പ്രശംസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിബിഎസ്ഇയുടെ ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനമായ 'ഓൺ-സ്ക്രീൻ മാർക്കിങ് സിസ്റ്റത്തിലെ' (OSM) ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന സാർത്ഥക് സിദ്ധാന്ത്, നിസർഗ് അധികാരി എന്നീ യുവാക്കളെയാണ് രാഹുൽ ഗാന്ധി പ്രശംസിച്ചത്. സാർത്ഥകുമായി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ ഡിജിറ്റൽ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് സിബിഎസ്ഇയും 'കോഎംപ്റ്റ്' എന്ന കമ്പനിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്. വെറും 18 വയസ്സ് മാത്രമുള്ള സാർത്ഥകിന്റെ ചിന്താഗതിയും ധീരതയും തത്ത്വങ്ങളും മറ്റാർക്കും പിന്നിലല്ലെന്ന് രാഹുൽ പറഞ്ഞു. രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്കോ അന്വേഷണാത്മക മാധ്യമപ്രവർത്തകർക്കോ സാധിക്കാത്ത കാര്യമാണ് സാർത്ഥകും സുഹൃത്ത് നിസർഗും ചേർന്ന് രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടിയതെന്നും, കേന്ദ്ര അന്വേഷണ ഏജൻസികൾ പരാജയപ്പെട്ടിടത്താണ് ഈ യുവാക്കൾ വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവതലമുറ ചോദ്യങ്ങൾ ചോദിക്കുന്നതോ കണ്ണുതുറന്ന് ജീവിക്കുന്നതോ പ്രധാനമന്ത്രിക്ക് താല്പര്യമില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ യുവാക്കൾ ചോദ്യങ്ങൾ ചോദിക്കാതെ വെറുതെ റീലുകൾ ഉണ്ടാക്കണമെന്നും പക്കോഡ വറുക്കണമെന്നുമാണ് മോദിജി ആഗ്രഹിക്കുന്നത്. എന്നാൽ ഈ യുവാക്കൾ ചോദ്യങ്ങൾ ചോദിക്കുക മാത്രമല്ല, അതിനുള്ള ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്തു. ജിജ്ഞാസയും അറിവുമുള്ള ഇത്തരം യുവാക്കളാണ് രാജ്യത്തിന്റെ യഥാർത്ഥ കരുത്തെന്നും ഈ സംഭവം ഇന്ത്യൻ യുവത്വത്തിന്റെ വിജയമാണെന്നും രാഹുൽ ഗാന്ധി വിശേഷിപ്പിച്ചു.
വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട രാഹുൽ ഗാന്ധി, സംഭവത്തിൽ സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. വിവാദത്തിന് പിന്നാലെ രണ്ട് മുതിർന്ന സിബിഎസ്ഇ ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റിയിരുന്നു. എന്നാൽ ഇത് വെറും കൺകെട്ടുവിദ്യയും വിഷയം മൂടിവെക്കാനുള്ള ശ്രമവുമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കഴിഞ്ഞ ആഴ്ച സാർത്ഥക് സിദ്ധാന്ത് സിബിഎസ്ഇയുടെ ടെൻഡർ നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച് പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ പ്രസന്റേഷൻ നടത്തിയിരുന്നു.
ഡിജിറ്റൽ മൂല്യനിർണ്ണയത്തിനായി സിബിഎസ്ഇ അപ്‌ലോഡ് ചെയ്ത പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകളിലെ കൈയക്ഷരം തങ്ങളുടേതല്ലെന്ന് ചില വിദ്യാർത്ഥികൾ പരാതിപ്പെട്ടതോടെയാണ് വിവാദം പുകഞ്ഞത്. പരമ്പരാഗത മാനുവൽ മൂല്യനിർണ്ണയത്തിന് പകരമായാണ് സിബിഎസ്ഇ ഒഎസ്എം (OSM) സംവിധാനം കൊണ്ടുവന്നത്. എന്നാൽ അട്ടിമറി ആരോപണങ്ങൾ സിബിഎസ്ഇ ഇതുവരെ പരസ്യമായി അംഗീകരിച്ചിട്ടില്ല. വിഷയം ഇപ്പോൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമാറിയിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.