പരിചയമില്ലാത്ത കമ്പനിക്ക് 18,100 കോടിയുടെ പിഎൽഐ പദ്ധതി; രാജേഷ് എക്‌സ്‌പോർട്‌സ് അഴിമതിയിൽ നരേന്ദ്ര മോദി സർക്കാരിനോട് ചോദ്യങ്ങളുമായി പവൻ ഖേര
ന്യൂഡൽഹി: രാജേഷ് എക്‌സ്‌പോർട്‌സ് കമ്പനിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന 15.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ്. കമ്പനിക്കെതിരെ നിരവധി മുന്നറിയിപ്പുകൾ ഉണ്ടായിട്ടും കേന്ദ്ര സർക്കാർ ഇത് ബോധപൂർവ്വം അവഗണിക്കുകയായിരുന്നു എന്ന് കോൺഗ്രസ് ആരോപിച്ചു. കൂടാതെ, ആദ്യത്തെ പരാതി ലഭിച്ചിട്ടും വിപണി നിയന്ത്രണ ഏജൻസിയായ സെബി അന്വേഷണം ആരംഭിക്കാൻ എന്തുകൊണ്ട് ഏഴ് മാസം വൈകി എന്ന ചോദ്യവും പാർട്ടി ഉയർത്തി. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കോൺഗ്രസ് മാധ്യമ-പബ്ലിസിറ്റി വിഭാഗം ചെയർമാൻ പവൻ ഖേരയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഒരു നിക്ഷേപകൻ 2025 മാർച്ചിൽ തന്നെ കമ്പനിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും, വിവാദ നായികയായ മുൻ സെബി മേധാവി മാധവി പുരി ബുച്ചിന്റെ നേതൃത്വത്തിലുള്ള ഏജൻസി ഒക്ടോബറിൽ മാത്രമാണ് അന്വേഷണം തുടങ്ങിയത്. സെബിയുടെയും മറ്റ് അന്വേഷണ ഏജൻസികളുടെയും ഈ നിസ്സംഗത തട്ടിപ്പ് തടസ്സമില്ലാതെ തുടരാൻ സഹായിച്ചെന്നും ഇത് നിക്ഷേപകർക്ക് വലിയ നഷ്ടമുണ്ടാക്കിയെന്നും പവൻ ഖേര പറഞ്ഞു. 15.5 ലക്ഷം കോടി രൂപയുടെ വരുമാനമാണ് രാജേഷ് എക്‌സ്‌പോർട്‌സ് കാണിച്ചിരുന്നത്. കൃത്യമായ പരിശോധനകളില്ലാതെ ഇത് അംഗീകരിക്കാൻ ആരുടെ നിർദ്ദേശമാണ് ഉണ്ടായതെന്നും എഫ്‌ഐയു, എസ്എഫ്‌ഐഒ, ഡിജിഎഫ്‌ടി, ഇഡി, സിബിഐ, സെബി തുടങ്ങിയ ഏജൻസികൾ ഈ സമയമത്രയും എന്തെടുക്കുകയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.
ഈ വൻ അഴിമതി പുറത്തുവന്നതോടെ നിക്ഷേപകരുടെ ഏകദേശം 25,000 കോടി രൂപയാണ് വിപണിയിൽ നിന്ന് തുടച്ചുനീക്കപ്പെട്ടത്. മുൻപ് ഏകദേശം 28,000 കോടി രൂപ വിപണി മൂല്യമുണ്ടായിരുന്ന കമ്പനിയുടെ മൂല്യം ഇപ്പോൾ വെറും 3,000 കോടി രൂപയായി കുത്തനെ ഇടിഞ്ഞു. ഇത്രയും വലിയ തട്ടിപ്പ് നടക്കുമ്പോൾ സർക്കാർ ആരെയാണ് സംരക്ഷിക്കാൻ ശ്രമിച്ചതെന്നും ഇതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും കോൺഗ്രസ് ചോദിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (LIC) പങ്കിനെയും കോൺഗ്രസ് ചോദ്യം ചെയ്തു. 2016-ൽ കമ്പനിയിൽ 1.99 ശതമാനം മാത്രം ഓഹരിയുണ്ടായിരുന്ന എൽഐസി, ആശങ്കകൾ നിലനിൽക്കെത്തന്നെ 2026 മാർച്ചിൽ അത് 10.8 ശതമാനമായി ഉയർത്തിയത് എന്തിനാണെന്ന് പവൻ ഖേര ചോദിച്ചു.
2015-ൽ 400 മില്യൺ ഡോളറിന് സ്വിസ് സ്വർണ്ണ ശുദ്ധീകരണ ശാല രാജേഷ് എക്‌സ്‌പോർട്‌സ് സ്വന്തമാക്കിയപ്പോൾ നിയന്ത്രണ ഏജൻസികൾ വേണ്ടത്ര പരിശോധന നടത്തിയില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഇതിനെല്ലാ പുറമെ, ഊർജ്ജ സംഭരണ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഈ സ്വർണ്ണാഭരണ കമ്പനിക്ക് കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി പ്രകാരം 18,100 കോടി രൂപയുടെ ബാറ്ററി നിർമ്മാണ പദ്ധതി അനുവദിച്ചതിലും വൻ ക്രമക്കേടുണ്ട്. ഈ മേഖലയിൽ മികച്ച പരിചയസമ്പത്തുള്ള മറ്റ് ഏഴ് കമ്പനികളെ മറികടന്നാണ് 2022 മാർച്ചിൽ കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ഈ പദ്ധതി രാജേഷ് എക്‌സ്‌പോർട്‌സിന് നൽകിയതെന്നും ഇതിന് പിന്നിൽ ഉന്നതതല ഇടപെടലുണ്ടെന്നും പവൻ ഖേര ആരോപിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.