100 ദിവസം ആഞ്ഞടിച്ച് ‘തൂഫാൻ'; പിടിയിലായത് 11,085 പേർ 10,256 കേസുകൾ
തിരുവനന്തപുരം: നഗര-ഗ്രാമ ഭേദമില്ലാതെ ലഹരിക്കെതിരായ ‘തൂഫാൻ’ നടപടികൾ ശക്തമാക്കി കേരള പൊലീസ്. ജനങ്ങളിൽനിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതിനിടെ ഇതുവരെ 11,085 പേരെ പിടികൂടുകയും 10,256 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ജില്ലാ തലങ്ങളിൽ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്.
ലഹരിവ്യാപനം രൂക്ഷമായതും ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്നതുമായ പെരുമ്പാവൂരിൽ അവരുടെ ഭാഷയിൽ ‘തൂഫാൻ’ സന്ദേശം എത്തിച്ചായിരുന്നു ആഭ്യന്തരവകുപ്പിന്റെ ഇടപെടൽ. ലഹരിക്കെതിരായ ബോധവത്കരണവും പരിശോധനകളും ഒരേസമയം ശക്തമാക്കുകയാണ് പൊലീസ്.
ജില്ലകളിൽ ലഹരിക്കെതിരായ നടപടികൾ ഊർജിതമാക്കിയതിന്റെ ഭാഗമായി മലപ്പുറത്ത് എംഡിഎംഎയുമായി മൂന്ന് പേരെ പിടികൂടിയത് ശ്രദ്ധേയമായ നേട്ടമായി. അതേസമയം, ‘തൂഫാൻ’ നടപടികൾക്കിടെ കാസർഗോഡ് മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുപ്പമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിലായത് രാഷ്ട്രീയ വിവാദത്തിനും വഴിവച്ചു. അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
എന്നാൽ, തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഹരി എത്തിച്ച സംഘത്തിലെ പ്രധാന കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് ശ്രമിച്ചു. ഒരു വിദേശ പൗരൻ ഉൾപ്പെടെയുള്ളവരെ പിടികൂടിയതോടെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനും അന്വേഷണസംഘം ശ്രമിച്ചു.
കോഴിക്കോട് നടന്ന ലഹരിക്കേസിൽ മൂന്ന് അധ്യാപികമാർ അറസ്റ്റിലായത് വലിയ ഞെട്ടലുണ്ടാക്കി. കേസിലെ മുഖ്യപ്രതിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നത് പൊലീസിന് മുന്നിലുള്ള വെല്ലുവിളിയായി തുടരുകയാണ്.
ലഹരിക്കെതിരായ പോരാട്ടത്തിന് പിന്തുണയുമായി നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖരും വിവിധ മേഖലകളിലുള്ളവരും ‘തൂഫാൻ’ വാരിയർമാരായി രംഗത്തെത്തി. ഇതോടെ പദ്ധതിക്ക് പൊതുസമൂഹത്തിൽനിന്ന് വലിയ പിന്തുണയും ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ‘തൂഫാൻ’ രണ്ടാംഘട്ട നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
അതേസമയം, കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന വിതരണക്കാരെയും ഉപയോഗിക്കുന്നവരെയും ഒരു പരിധിവരെ കണ്ടെത്തി നടപടിയെടുക്കാൻ പൊലീസിന് കഴിയുന്നുണ്ടെങ്കിലും ഇതരസംസ്ഥാനങ്ങളിൽനിന്ന് ലഹരി എത്തിക്കുന്ന പ്രധാന കണ്ണികളെ കണ്ടെത്തുന്നതിൽ ഇപ്പോഴും പരിമിതികളുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികളുടെ സഹായം തേടിയിട്ടും കേരളത്തിലേക്കുള്ള ലഹരിയുടെ ഒഴുക്ക് പൂർണമായി തടയാൻ കഴിഞ്ഞിട്ടില്ല.
ലഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന പണം കൈമാറുന്ന സാമ്പത്തിക ശൃംഖലകളെയും പൂർണമായി തകർക്കാൻ കഴിയാത്തത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. ‘തൂഫാൻ’ നൂറുദിനം പിന്നിടുമ്പോൾ പദ്ധതി സ്ഥിരം സംവിധാനമാക്കി കൂടുതൽ സേനയെ വിന്യസിച്ചാൽ ലഹരിക്കെതിരായ പോരാട്ടത്തിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.