തിയറ്ററിലെ ‘പോപ്കോൺ കൊള്ള’ക്ക് പൂട്ടിടാൻ പരിശോധന; അമിതവില ഈടാക്കിയതിന് കേസുകളും നോട്ടിസും
തിരുവനന്തപുരം: തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും ഭക്ഷണസാധനങ്ങൾക്കും കുടിവെള്ളത്തിനും സോഫ്റ്റ് ഡ്രിങ്കുകൾക്കും അമിതവില ഈടാക്കുന്നുവെന്ന പരാതിയിൽ സംസ്ഥാന വ്യാപക പരിശോധനയുമായി ലീഗൽ മെട്രോളജി വകുപ്പ്. വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കേസെടുക്കുകയും സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകുകയും ചെയ്തു.
പോപ്കോൺ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ അളവിൽ കുറച്ച് വിൽപന നടത്തിയതിന് കാസർകോട്, മലപ്പുറം ജില്ലകളിൽ ഓരോ കേസ് വീതം രജിസ്റ്റർ ചെയ്തു. നിയമാനുസൃത മുദ്ര പതിക്കാത്ത ത്രാസുകൾ ഉപയോഗിച്ച് വിൽപന നടത്തിയതിന് കാസർകോട് ജില്ലയിൽ മൂന്ന് കേസുകളും എടുത്തു.
‘ലാർജ്’, ‘മീഡിയം’, ‘സ്മോൾ’ തുടങ്ങിയ നോൺ-സ്റ്റാൻഡേഡ് അളവുകളിൽ തൂക്കം രേഖപ്പെടുത്താതെ ഭക്ഷണസാധനങ്ങൾ വിൽപന നടത്തിയതിന് കണ്ണൂരിൽ നാല് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടിസും നൽകി.
ഒരേ ഉൽപന്നം, വ്യത്യസ്ത വില
തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും പുറത്തുള്ള കടകളെ അപേക്ഷിച്ച് ഉയർന്ന വിലയ്ക്ക് ഭക്ഷണസാധനങ്ങൾ വിൽക്കുന്ന പ്രവണതയും വ്യാപകമായി കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. ഒരേ ഉൽപന്നത്തിന് രണ്ട് വ്യത്യസ്ത എംആർപി ഈടാക്കുന്നത് നിയമവിരുദ്ധമാണ്.
എന്നാൽ, ഉൽപന്നത്തിന്റെ ചേരുവകളിൽ ചെറിയ മാറ്റം വരുത്തി ഇരട്ട എംആർപി നിരോധനം മറികടക്കാൻ ചില കമ്പനികൾ ശ്രമിക്കുന്നതായി പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ക്രമക്കേടുകൾ കണ്ടെത്താൻ ഫുഡ് സേഫ്റ്റി, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെയും പരിശോധനാ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംശയമുള്ള ഉൽപന്നങ്ങളുടെ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും. സാംപിളുകൾ ഒരേ ഉൽപന്നമാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരും.
തിയറ്ററിനുള്ളിൽ വില കുത്തനെ ഉയരുന്നു
പുറത്തുള്ള കടകളിൽ ലഭിക്കുന്ന അതേ ബ്രാൻഡിലുള്ള ഭക്ഷണസാധനങ്ങൾക്ക് മൾട്ടിപ്ലക്സുകളിൽ ഉയർന്ന വില ഈടാക്കുന്നതായാണ് പ്രധാന പരാതി. ഒരേ ബ്രാൻഡും അളവും ഉള്ള ഉൽപന്നത്തിന് തിയറ്ററിനുള്ളിൽ മാത്രം ഉയർന്ന വില രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.
പോപ്കോണിനും വ്യാപക പരാതിയുണ്ട്. ചില സ്ഥലങ്ങളിൽ പോപ്കോൺ പാക്കറ്റിലോ വിൽപന സ്ഥലത്തോ വില രേഖപ്പെടുത്തിയിട്ടില്ല. ചെറിയ അളവിലുള്ള പോപ്കോണിനുപോലും ഉയർന്ന വില ഈടാക്കുന്നതായി പ്രേക്ഷകർ പരാതിപ്പെടുന്നു. ജ്യൂസ്, ശീതളപാനീയങ്ങൾ എന്നിവയ്ക്കും പുറത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസമുണ്ട്. ചിലയിടങ്ങളിൽ കുപ്പിവെള്ളത്തിനും ഇരട്ടിയോളം വില ഈടാക്കുന്നതായും പരാതിയുണ്ട്.
പോപ്കോണിന് ചെലവെത്ര?
ഒരു ടബ് പോപ്കോൺ തയ്യാറാക്കുന്നതിനുള്ള ചെലവ് ഏകദേശം 25 മുതൽ 35 രൂപ വരെ മാത്രമാണെന്നാണ് കണക്ക്. എന്നാൽ തിയറ്ററുകളിൽ ഇതേ പോപ്കോൺ 100 മുതൽ 500 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നതെന്ന പരാതിയുണ്ട്.
ഒരു ടബ് പോപ്കോണിന്റെ ഏകദേശ ചെലവ്:
ചോളം: 6–8 രൂപ
എണ്ണ, വെള്ളം: 5–8 രൂപ
ഉപ്പ്, കാരമൽ, മസാല: 3–9 രൂപ
കടലാസ് ടബ്: ഏകദേശം 10 രൂപ
അമിതവില ഈടാക്കുന്നതിന് പുറമെ അളവിലും തൂക്കത്തിലും വില രേഖപ്പെടുത്തുന്നതിലും ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ തിയറ്ററുകളിലെയും മൾട്ടിപ്ലക്സുകളിലെയും പരിശോധന കൂടുതൽ ശക്തമാക്കാനാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ തീരുമാനം.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.