ഖർഗെയ്‌ക്കെതിരായ ജാതി അധിക്ഷേപക്കേസ്; ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ എഫ്ഐആർ
ഹൽദ്വാനി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരായ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട പരാതിയിൽ ഉത്തരാഖണ്ഡിൽ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. അജ്ഞാതരായ എട്ട് പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിഭാഷക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഖർഗെ പ്രസംഗിച്ച വേദി പിന്നീട് ശുദ്ധീകരിച്ച സംഘടനയ്ക്കും ഭാരവാഹികൾക്കുമെതിരെയാണ് പരാതി നൽകിയിരുന്നത്. സംഭവത്തിൽ അന്വേഷണം ഊർജിതമല്ലെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ദളിത് എംപിമാർ നേരത്തെ മിന്നൽ പ്രതിഷേധം നടത്തിയിരുന്നു. കേസെടുത്തതായി പൊലീസ് അറിയിച്ചതോടെയാണ് എംപിമാർ പ്രതിഷേധം അവസാനിപ്പിച്ചത്.
അതേസമയം, എംപിമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹിയിൽ ഇതുവരെ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
ഖർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധീകരണ ചടങ്ങ് നടത്തിയത് ശ്രീരാം സേന എന്ന സംഘടനയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. സാംസ്കാരിക, ആത്മീയ പരിപാടികൾക്ക് മാത്രമാണ് വേദി സാധാരണയായി ഉപയോഗിക്കുന്നതെന്നും രാഷ്ട്രീയ പരിപാടി നടത്തിയതിനാലാണ് ശുദ്ധീകരണം നടത്തിയതെന്നുമാണ് സംഘടനയുടെ വിശദീകരണം.
കോൺഗ്രസ് റാലിയിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെ ബിജെപി-സംഘപരിവാർ പ്രവർത്തകർ വേദി ശുദ്ധീകരിച്ചെന്നാണ് ഖർഗെ ആരോപിച്ചത്. ദളിതനായതിന്റെ പേരിലാണ് തനിക്ക് വിവേചനം നേരിട്ടതെന്നും രാജ്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളും ദളിത് എംപിമാരും പ്രതിഷേധം ശക്തമാക്കിയിരുന്നു. കേസെടുത്ത സാഹചര്യത്തിൽ അന്വേഷണത്തിന്റെ തുടർനടപടികളിലാണ് ഇനി ശ്രദ്ധ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.