അഞ്ചുദിവസത്തെ പ്രവൃത്തിദിനമെന്ന ആവശ്യം; ചർച്ച പരാജയം, നാളെ ബാങ്ക് പണിമുടക്ക്
ന്യൂഡൽഹി: ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെ നാളത്തെ പണിമുടക്കുമായി ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മുന്നോട്ട്. പണിമുടക്കിനെ തുടർന്ന് ശനിയും ഞായറും അവധിയായതിനാൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായക ചതുർഥി അവധിയായതിനാൽ ബാങ്കുകളുടെ പ്രവർത്തനം നാലു ദിവസം വരെ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
ബാങ്ക് ജീവനക്കാരുടെ രണ്ടാംഘട്ട പണിമുടക്ക് 28, 29, 30 തീയതികളിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കണമെന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാൽ ആവശ്യം ഇതുവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. വിഷയം വിവിധ കക്ഷികളെ ഉൾക്കൊള്ളുന്നതായതിനാൽ കൂടുതൽ വിപുലമായ കൂടിയാലോചനകൾ ആവശ്യമാണെന്നാണ് സർക്കാർ നിലപാട്.
ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി മരവിപ്പിച്ചിരുന്നു.
2024 മാർച്ചിൽ തന്നെ ബാങ്കുകളുടെ മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ പിന്നീട് തുടർനടപടികൾ സ്വീകരിച്ചില്ല.
ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ എന്നിവയുൾപ്പെടെ രാജ്യത്തെ ഏഴ് ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ യൂണിയൻ പ്രതിനിധികളുമായി അടുത്ത ചർച്ച ഒക്ടോബർ 15ന് നടക്കും. ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പണിമുടക്ക് ശക്തമാക്കാനാണ് യൂണിയനുകളുടെ തീരുമാനം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.