Logo
Tue, Jun 30, 2026 • 03:49 AM
LIVE TV
Watch

No business videos available

No Middle East videos available

VD SATHEESAN| സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് അഴിമതിയും ക്രമക്കേടും മൂടിവയ്ക്കാന്‍; അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നത്?- വി.ഡി.സതീശന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 05, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

VD SATHEESAN| സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് അഴിമതിയും ക്രമക്കേടും മൂടിവയ്ക്കാന്‍; അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നത്?- വി.ഡി.സതീശന്‍
ദേശീപാതയിലെ അപാകതകള്‍ അന്വേഷിക്കാനുള്ള അധികാരം പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കുണ്ട്. 150 സ്ഥലങ്ങളില്‍ അധികം വിള്ളലും വ്യാപകമായ നാശവും നിര്‍മ്മാണത്തിലെ അപാകത കൊണ്ടാണ് ഉണ്ടായതെന്ന് വ്യക്തമാണ്. കേടിക്കണക്കിന് രൂപയുടെ അഴിമതിയുമുണ്ട്. അഴിമതിയെയും എന്‍ജിനീയറിംഗ് പിഴവുകളെയും കുറിച്ച് പഠിക്കാനുള്ള അധികാരം കെ.സി വേണുഗോപാല്‍ ചെയര്‍മാനായ പി.എ.സിക്കുണ്ട്. അവര്‍ അത് അന്വേഷിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പാലാരിവട്ടം പാലം ഇടിഞ്ഞു വീണില്ലല്ലോ? യു.ഡി.എഫ് തുടങ്ങി എല്‍.ഡി.എഫ് കാലത്ത് പൂര്‍ത്തീകരിച്ചതാണ് പാലാരിവട്ടം പാലം. പാലത്തെ കുറിച്ച് റിപ്പോര്‍ട്ട് വന്നപ്പോള്‍ എന്തൊക്കെ കോലാഹലങ്ങളായിരുന്നു? പഞ്ചവടിപ്പാലമാണെന്നു പറഞ്ഞു. മന്ത്രിയെ വിജിലന്‍സ് കേസില്‍ പ്രതിയാക്കി. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് ജയില്‍ പോകേണ്ടി വന്നേനെ. അതു ചെയ്ത സി.പി.എം ദേശീയപാതയുടെ പേരില്‍ നടന്ന കോടിക്കണക്കിന് അഴിമതിയും പാത തകര്‍ന്നതും കുഴപ്പമില്ലെന്നാണ് പറയുന്നത്. ഇത് ഇരട്ടത്താപ്പാണ്. കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും പേടിയാണ്. പഞ്ചപുച്ഛമടക്കി അവര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുകയാണ്. നിതിന്‍ ഗഡ്ക്കരിയെ കണ്ടുവെന്നാണ് പറയുന്നത്. നിതിന്‍ ഗഡ്ക്കരി കേരളത്തിലെ സി.പി.എമ്മിനും ബി.ജെ.പിക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കുന്ന ആളാണ്. ദേശീയപാത നിര്‍മ്മാണത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണം എന്നതാണ് യു.ഡി.എഫ് നിലപാട്. വ്യാപകമായ അഴിമതി നടന്നിട്ടും ഞങ്ങള്‍ക്ക് ഒരു കുഴപ്പവും ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അഴിമതി ചൂണ്ടിക്കാട്ടുമ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നെന്നാണ് ആരോപിക്കുന്നത്. മലപ്പുറത്തെ കൂരിയാട് തകര്‍ന്നു വീണ ഭാഗം നന്നാക്കാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ദേശീയപാത അതോറിട്ടി തന്നെ പറയുന്നത്. അത്രയും വലിയ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. അഴിമതിയും ക്രമക്കേടും മൂടിവയ്ക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. അന്വേഷണത്തെ എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നത്? ഇവര്‍ക്കും അഴിമതിയില്‍ പങ്കാളിത്തമുണ്ടോ? ബി.ജെ.പി സര്‍ക്കാരിന്റെ പദ്ധതിയില്‍ ഒരു പാളിച്ച വന്നാല്‍ അതേക്കുറിച്ച് അന്വേഷിക്കണ്ടേ? കുഴപ്പത്തിലാകുമോ എന്ന പേടിയാണ് സംസ്ഥാന സര്‍ക്കാരിന്. ഭാരത മാതാവിന്റെ ചിത്രം രാജ് ഭവനില്‍ വയ്ക്കുന്നത് ശരിയല്ല. നേരത്തെ രാജ്ഭവനില്‍ ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയെ കൊണ്ടു വന്ന് മുന്‍ പ്രധാനമന്ത്രിമാരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചിട്ടും പിണറായി വിജയന്‍ ചുണ്ടനക്കിയോ? രാജ്ഭവന്‍ ആര്‍ എസ് എസിന്റെ ആസ്ഥാനമാക്കരുത്. രാജ് ഭവന്‍ ഇത്തരം പരിപാടികള്‍ക്ക് വേദിയാക്കരുത്. അതൊരു ഭരണഘടനാ സ്ഥാപനമാണ്. ഗവര്‍ണറെ കുറിച്ച് പറയാന്‍ പോലും മുഖ്യമന്ത്രിക്ക് പേടിയാണ്. പിവി അന്‍വറിന്റെ പ്രസ്താവനകള്‍ക്ക് മറുപടിയില്ല. എല്ലാ ചര്‍ച്ചയുടെയും വാതില്‍ അടച്ചു. അക്കാര്യം യു.ഡി.എഫ് ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. മുഖ്യമന്ത്രിക്കെതിരെയും അന്‍വര്‍ പറയുന്നുണ്ടല്ലോ. അതേക്കുറിച്ച് നിങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിച്ചില്ലല്ലോ. എല്ലാത്തിനുമുള്ള ഉത്തരം നാവിന്‍ തുമ്പിലുണ്ട്, പക്ഷെ പറയുന്നില്ല. കുറേക്കാലമായി പെന്‍ഷന്‍ നല്‍കാതെ കുടിശികയാക്കിയിട്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൊടുക്കും. അത് പാവങ്ങളുടെ ദൗര്‍ഭാഗ്യത്തെ മുതലെടുക്കലാണ്. എന്നാല്‍ പെന്‍ഷന്‍ കൊടുക്കാന്‍ പാടില്ലെന്ന് പ്രതിപക്ഷത്തിന് പറയാനാകില്ല. കാരണം ആ പാവങ്ങള്‍ കാത്തിരിക്കുകയാണ്. കൊടുക്കാന്‍ പാടില്ലെന്ന നിലപാട് എടുക്കാനാകില്ല. കൊടുക്കണം. ഇത് കാത്തുസൂക്ഷിച്ചു വച്ച പണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്തിനാണ് ഇങ്ങനെ കാത്തുസൂക്ഷിക്കുന്നത്? എല്ലാ മാസവും കൊടുത്താല്‍ പോരെ. അപ്പോള്‍ പണം ഉണ്ടായിട്ടും കൊടുക്കാതിരുന്നതാണ്. അത് വഞ്ചിക്കുന്നതിന് തുല്യമാണ്. പാങ്ങളെ സ്വാധീനിക്കാന്‍ നടത്തുന്ന വഴിവിട്ട ശ്രമമാണ്. ആ തട്ടിപ്പ് അവസാനിപ്പിക്കണം. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 18 മാസം പെന്‍ഷന്‍ കുടിശ്ശിക ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന തോമസ് ഐസക് തന്ന മറുപടിയുണ്ട്. 18 മാസം കുടിശിക ഉണ്ടെന്നത് സി.പി.എം ക്യാപ്‌സ്യൂളാണ്. ഇത് തെളിയിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ സി.പി.എമ്മിലെ ഏത് നേതാവിനെയും വെല്ലുവിളിക്കുന്നു. മൂന്നു മാസത്തില്‍ താഴെ മാത്രമാണ് അന്ന് കുടിശിക ഉണ്ടായിരുന്നത്. അതിന് കാരണം തോമസ് ഐസക് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. അന്ന് ട്രഷറിയില്‍ പുതിയ സംവിധാനം വന്നതിലെ കാലതാമസമൂലം മൂന്നുമാസത്തെ കുടിശിക വന്നത്. ആ കാലതാമസം അപ്പോള്‍ തന്നെ പരിഹരിച്ച് എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കി. ഈ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന്റെ ശരീരത്തില്‍ സി.പി.എമ്മിന്റെ ക്യാപ്‌സ്യൂള്‍ അറിയാതെ കയറിപ്പോയതാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10