ചേന്ദമംഗലത്ത് 'പുനർജനി' പദ്ധതിയിൽ സ്വപ്നഭവനങ്ങളുയരുന്നു; താക്കോൽദാനവും തറക്കല്ലിടലും നിർവ്വഹിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ
എറണാകുളം ചേന്ദമംഗലം പ്രദേശത്തെ 'പുനർജനി' ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽദാന ചടങ്ങും പുതിയ വീടിന്റെ കല്ലിടൽ കർമ്മവും മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിച്ചു. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മെട്രോപൊളിറ്റനും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായാണ് ഈ കാരുണ്യ പദ്ധതി പൂർത്തീകരണത്തിലേക്ക് എത്തിക്കുന്നത്. നിർധനരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ തലചായ്ക്കാൻ ഒരിടമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പറവൂർ വില്ലേജിൽ ചേന്ദമംഗലം പഞ്ചായത്തിലെ കരിമ്പാടത്ത് വെളിമുറ്റത്ത് വീട്ടിൽ ഹേമലത സജീവനാണ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഭവനം ലഭിച്ചത്. ഈ സ്വപ്നഭവനത്തിന്റെ താക്കോൽ മുഖ്യമന്ത്രി നേരിട്ട് ഹേമലതയ്ക്ക് കൈമാറി. റോട്ടറി ക്ലബ്ബിനും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ഒപ്പം മറോൺ കമ്പനി മാനേജിങ് ഡയറക്ടർ കുര്യൻ ജോസ്, രാമകുര്യൻ എന്നിവർ കൂടി സഹായവുമായി എത്തിയതോടെയാണ് ഹേമലതയുടെയും കുടുംബത്തിന്റെയും വീടെന്ന സ്വപ്നം അതിവേഗത്തിൽ യാഥാർത്ഥ്യമായത്. താക്കോൽ സ്വീകരിക്കുമ്പോൾ സന്തോഷം കൊണ്ട് കുടുംബനാഥന്റെയും ഹേമലതയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
ഇതോടൊപ്പം പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയിൽ പറവൂർ വില്ലേജിൽ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ പറയകാട് കരയിൽ ചെമ്മാമ്പിള്ളിയിൽ സി.എം. രാജേഷിനും കുടുംബത്തിനും വേണ്ടിയുള്ള പുതിയ ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മവും മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവ്വഹിച്ചു. നാടിന്റെ വികസനത്തിലും നിർധനരെ സഹായിക്കുന്നതിലും പ്രവാസി കൂട്ടായ്മകളും സന്നദ്ധ സംഘടനകളും കൈകോർക്കുന്നത് വലിയ മാതൃകയാണെന്ന് ചടങ്ങിൽ സംസാരിക്കവെ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.