ലോകകപ്പില്‍ ആഫ്രിക്കന്‍ കൊടുങ്കാറ്റ്; 10-ല്‍ 9 ടീമുകളും നോക്കൗട്ടില്‍; വമ്പന്മാരെ വിറപ്പിച്ച് ആഫ്രിക്കന്‍ പട
2026 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട ചിത്രം വ്യക്തമായപ്പോൾ ആഫ്രിക്കൻ വൻകരയ്ക്ക് ഇത് ചരിത്ര നിമിഷം. ടൂർണമെന്റിനെത്തിയ 10 ആഫ്രിക്കൻ ടീമുകളിൽ ഒൻപതും നോക്കൗട്ട് റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടി. ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്മാരെ സമനിലയിൽ തളച്ചും അട്ടിമറിച്ചും മുന്നേറിയ ആഫ്രിക്കൻ പടയിൽ ടുണീഷ്യ മാത്രമാണ് പുറത്തായത്. മൊറോക്കോ, ഈജിപ്ത്, സെനഗൽ, അൾജീരിയ, കേപ് വർദെ, ഘാന, ഐവറി കോസ്റ്റ്, കോംഗോ, സൗത്ത് ആഫ്രിക്ക എന്നിവരാണ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.
ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീലിനെ ആദ്യ മത്സരത്തിൽ തന്നെ സമനിലയിൽ തളച്ചാണ് അഷ്റഫ് ഹക്കിമിയുടെ മൊറോക്കോ വരവറിയിച്ചത്. രണ്ട് ജയവും ഒരു സമനിലയുമായി ബ്രസീലിന് തൊട്ടുപിന്നിൽ രണ്ടാമതായാണ് അവർ ഫിനിഷ് ചെയ്തത്. നോക്കൗട്ടിൽ കരുത്തരായ നെതർലൻഡ്സ് ആണ് മൊറോക്കോയുടെ എതിരാളികൾ. ഗ്രൂപ്പ് ജി-യിൽ ബെൽജിയത്തിന് പിന്നിലായി ഫിനിഷ് ചെയ്ത ഈജിപ്ത്, ന്യൂസിലൻഡിനെ 3-1 ന് തോൽപ്പിച്ചിരുന്നു. നോക്കൗട്ടിൽ ഓസ്‌ട്രേലിയയുമായാണ് ഈജിപ്തിന്റെ മത്സരം. മുൻ ചാമ്പ്യന്മാരായ ജർമനിയോട് മാത്രം തോറ്റ ഐവറി കോസ്റ്റ്, ഇക്വഡോറിനെയും കുറകാവോയെയും തകർത്ത് ഗ്രൂപ്പിൽ രണ്ടാമതായി നോക്കൗട്ടിലെത്തി; നോർവേയാണ് അവരുടെ അടുത്ത എതിരാളി.
ആദ്യമായി ലോകകപ്പിനെത്തി ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ടീമാണ് കേപ് വർദെ (കാബോ വെർദെ). യൂറോ ചാമ്പ്യന്മാരായ സ്പെയിനിനെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിൽ വരുന്ന അവർ മൂന്ന് സമനിലകളോടെയാണ് അടുത്ത ഘട്ടത്തിലെത്തിയത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് നോക്കൗട്ടിൽ കേപ് വർദെയുടെ എതിരാളികൾ. ഗ്രൂപ്പ് എ-യിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമായി 4 പോയിന്റോടെ എത്തിയ സൗത്ത് ആഫ്രിക്കയ്ക്ക് അടുത്ത റൗണ്ടിൽ കാനഡയാണ് എതിരാളികൾ. ഗ്രൂപ്പ് ഐ-യിൽ നിന്ന് ഒരു ജയവും രണ്ട് തോൽവിയുമായി തപ്പിത്തടഞ്ഞെങ്കിലും, ഇറാന്റെയും ദക്ഷിണ കൊറിയയുടെയും ഗോൾ വ്യത്യാസത്തിന്റെ ആനുകൂല്യത്തിൽ സെനഗലും നോക്കൗട്ടിലെത്തി. ബെൽജിയമാണ് അവരുടെ എതിരാളി.
ഓസ്ട്രിയയുമായി നാടകീയ സമനില പിടിച്ചതോടെയാണ് റിയാദ് മെഹ്‌റസിന്റെ അൾജീരിയയ്ക്ക് നോക്കൗട്ട് ടിക്കറ്റ് ലഭിച്ചത്. മൂന്നാം സ്ഥാനക്കാരായ മികച്ച ടീമുകളുടെ പട്ടികയിൽ ആറാം സ്ഥാനക്കാരായാണ് അവർ എത്തിയത്; സ്വിറ്റ്‌സർലൻഡ് ആണ് അവരുടെ എതിരാളി. മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഗോൾ വ്യത്യാസത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്താണ് കോംഗോ ചരിത്രം കുറിച്ചത്. പോർച്ചുഗലിനെ സമനിലയിൽ തളച്ച കോംഗോയ്ക്ക് നോക്കൗട്ടിൽ ഇംഗ്ലണ്ടാണ് എതിരാളികൾ. മരണഗ്രൂപ്പെന്ന് വിലയിരുത്തപ്പെട്ട ഗ്രൂപ്പ് എല്ലിൽ നിന്നും അതിജീവിച്ചാണ് ഘാനയെത്തുന്നത്. ഇംഗ്ലണ്ടിനെ സമനിലയിൽ തളയ്ക്കുകയും പനാമയെ തോൽപ്പിക്കുകയും ചെയ്ത ഘാനയ്ക്ക് കൊളംബിയയാണ് അടുത്ത എതിരാളി.
ഗ്രൂപ്പ് ഘട്ടത്തിൽ അസാധ്യ പ്രകടനത്തിലൂടെ ലോകത്തെ ഞെട്ടിച്ച ആഫ്രിക്കൻ ടീമുകൾക്ക് ഇനി യഥാർത്ഥ പരീക്ഷണ ഘട്ടമാണ്. നോക്കൗട്ട് റൗണ്ടിലെ ഒറ്റ മത്സരങ്ങളിൽ വമ്പൻ ടീമുകളെ വീഴ്ത്തി ഇവരിൽ എത്ര ടീമുകൾ പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 16) യോഗ്യത നേടുമെന്നാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.