'വ്യക്തിപരമായ തര്‍ക്കങ്ങളില്‍ ഇടപെടാനാകില്ല'; അന്‍സിബയുടെ ആരോപണങ്ങളോട് പ്രതികരിച്ച് ശ്വേത മേനോന്
കൊച്ചി: നടന്‍ ടിനി ടോമിനെതിരെ നടി അന്‍സിബ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്ന് താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേത മേനോന്‍. സംഘടനയുടെ സുപ്രധാനമായ ഐ ക്യാമ്പ് നടക്കുന്ന ദിവസം തന്നെ ഇത്തരമൊരു വിഷയം ഉന്നയിച്ചതിന് പിന്നില്‍ കൃത്യമായ ഉദ്ദേശ്യങ്ങളുണ്ടാകാമെന്ന് ശ്വേത മേനോന്‍ ആരോപിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. അന്‍സിബ ഇതിനുമുന്‍പ് ഉന്നയിച്ച പരാതികള്‍ സംഘടനയുമായി ബന്ധമില്ലാത്ത വ്യക്തിപരമായ വിഷയങ്ങളായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജനുവരി മാസത്തില്‍ അന്‍സിബ മൂന്ന് പരാതികള്‍ സംഘടനയ്ക്ക് നല്‍കിയിരുന്നുവെന്ന് ശ്വേത മേനോന്‍ സ്ഥിരീകരിച്ചു. എന്നാല്‍ അവയെല്ലാം വ്യക്തിപരമായ കാരണങ്ങളാലുള്ള പൊലീസ് കേസുകളുമായി ബന്ധപ്പെട്ടതായിരുന്നു. മാര്‍ച്ച് രണ്ടിന് നടന്ന ആഭ്യന്തര പരാതി പരിഹാര സമിതി മീറ്റിങ്ങിലാണ് അന്‍സിബ അവസാനമായി പങ്കെടുത്തത്. അന്ന് തന്നോട് ഇതേക്കുറിച്ച് ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. 17 അംഗങ്ങളുള്ള സമിതിയില്‍ ഒരാള്‍ പരാതി ഉന്നയിക്കുമ്പോള്‍ ബാക്കി 16 പേരും പ്രതികരിക്കാതിരിക്കുമോ എന്നും ശ്വേത മേനോന്‍ ചോദിച്ചു. മേയ് 23-ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ടിനി ടോമിനെതിരെയുള്ള ഔദ്യോഗിക പരാതി സംഘടനയ്ക്ക് ഇമെയില്‍ വഴി ലഭിക്കുന്നത്.
'അമ്മ' എന്നത് അംഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റി സംഘടനയാണെന്നും, അല്ലാതെ വ്യക്തിപരമായ വീട്ടുവിശേഷങ്ങളിലും തര്‍ക്കങ്ങളിലും ഇടപെടേണ്ട വേദിയല്ലെന്നും പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. അന്‍സിബയും ടിനിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും വ്യക്തിപരമാണ്. മേയ് 12-ന് അന്‍സിബയുടെ രാജി സംഘടന അംഗീകരിച്ചിരുന്നതാണ്. എന്നാല്‍ അതിനുശേഷം മേയ് 23-ന് മാത്രം ഇത്തരം ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും, സംഘടനയ്ക്കുള്ളിലെ കാര്യങ്ങള്‍ ഉള്ളില്‍ത്തന്നെ ചര്‍ച്ച ചെയ്ത് തീര്‍ക്കുകയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
സംഘടനയുടെ ബൈ-ലോ പ്രകാരം പ്രസിഡന്റ് വെറും നോക്കുകുത്തിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ ശ്വേത മേനോന്‍ ശക്തമായി നിഷേധിച്ചു. മുന്‍പ് ഇന്നസെന്റും മോഹന്‍ലാലും പ്രസിഡന്റായിരുന്നപ്പോള്‍ അവര്‍ നോക്കുകുത്തികളായിരുന്നു എന്ന് കരുതാനാകുമോ എന്ന് ചോദിച്ച ശ്വേത, ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു 25 വര്‍ഷത്തോളം സംഘടനയെ മനോഹരമായി നയിച്ചതുകൊണ്ടാണ് പലര്‍ക്കും അങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടായതെന്നും പറഞ്ഞു. സംഘടനയില്‍ ഇതിന് മുന്‍പും വലിയ തര്‍ക്കങ്ങള്‍ നടന്നിട്ടുണ്ടെന്നും, നിയമവിരുദ്ധമായ യാതൊന്നും ഇവിടെ സംഭവിക്കുന്നില്ലെന്നും പറഞ്ഞ അവര്‍, അന്‍സിബയുടേത് ഒരു പരാതിയല്ല മറിച്ച് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.